ചങ്ങനാശേരിയിൽ യുവാവിനെ വീടിനുള്ളിൽ കുഴിച്ചിട്ട സംഭവം;മുഖ്യ പ്രതി പിടിയിൽ

കലവൂര്‍: ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിനെ കൊന്ന് ചങ്ങനാശേരി എ സി കോളനിയിലെ വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയെ ആലപ്പുഴ കലവൂരിൽ നിന്ന് പിടികൂടി. പൂവം എ.സി കോളനി അഖിൽ ഭവനിൽ വാടകയ്ക്ക് താമസിച്ചിരുന്ന സൗത്ത് ആര്യാട് അവലൂക്കുന്ന് മറ്റത്തിൽ മുത്തുകുമാറിനെയാണ് (53) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആര്യാട് മൂന്നാം വാർഡ് കിഴക്കേവേളിയിൽ ബിന്ദുമോനെ (ബിന്ദൻ-45) കൊലപ്പെടുത്തിയ ശേഷം വാടക വീട്ടിൽ കുഴിച്ചിട്ട കേസിലാണ് പ്രതിയും സുഹൃത്തുമായ മുത്തുകുമാർ അറസ്റ്റിലായത്.

ഞായറാഴ്ച രാവിലെ കലവൂർ ഐ.ടി.സി കോളനിയിൽ നിന്ന് പിടികൂടിയ പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ചങ്ങനാശേരി പൊലീസിന് കൈമാറി. ബിന്ദുമോന്‍റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ ഉപേക്ഷിക്കാനും, കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടാനും സുഹൃത്തുക്കളായ ബിബിന്‍റെയും ബിനോയിയുടെയും സഹായം ലഭിച്ചതായി മുത്തുകുമാർ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ഇവര്‍ രണ്ടുപേരും പോലീസ് വലയിലായതായി സൂചനയുണ്ട്.

കൃത്യം നടത്തിയ ശേഷം കോയമ്പത്തൂരിലേക്ക് കടന്ന മുത്തുകുമാർ കലവൂരിലെത്തുമെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബന്ധുക്കൾ താമസിക്കുന്ന ഐ.ടി.സി കോളനിയിൽ മുത്തുകുമാർ എത്തുമ്പോൾ വിവരം നൽകാൻ പൊലീസ് ചിലരെ ചുമതലപ്പെടുത്തിയിരുന്നു. മുത്തുകുമാർ ഞായറാഴ്ച രാവിലെ കോളനിയിലെത്തി. മുത്തുകുമാറിനെ തിരിച്ചറിഞ്ഞ കോളനി നിവാസികൾ വിവരം പൊലീസിന് കൈമാറുകയായിരുന്നു.

K editor

Read Previous

സെപ്റ്റംബറിൽ രാജ്യത്ത് ഇന്ധന വിൽപ്പന ഉയർന്നതായി റിപ്പോർട്ട്

Read Next

സൈബര്‍ സെല്ലിന്റെ പേരിലും വ്യാജ ഫോണ്‍ കോളുകള്‍; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്