ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തും: കേന്ദ്ര കായിക മന്ത്രി

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും പരിശീലകരും പീഡിപ്പിച്ചെന്ന ആരോപണത്തിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ കാണുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. സർക്കാർ അവരോടൊപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യുഎഫ്ഐ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിക്കുന്നെന്നാണ് ആരോപണം.

താരങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവതരമാണെന്നും 72 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ഡബ്ല്യുഎഫ്‌ഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കായിക മന്ത്രാലയവുമായി താരങ്ങൾ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരെ കാണുമെന്ന് അനുരാഗ് ഠാക്കൂർ പ്രഖ്യാപിച്ചത്. ബിജെപി നേതാവും ഒളിംപ്യനുമായ ബബിത ഫോഗട്ട് മധ്യസ്ഥതയ്ക്കായി എത്തിയതിന് പിന്നാലെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവർ കായിക മന്ത്രാലയവുമായി ചർച്ച നടത്തിയത്.

അതേസമയം, ദേശീയ ഗുസ്തി ഫെഡറേഷന്‍റെ നിർണായക എക്സിക്യൂട്ടീവ് യോഗം അടുത്ത ഞായറാഴ്ച ചേരും. ആരോപണ വിധേയനായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് രാജിവച്ചേക്കുമെന്നും സൂചനയുണ്ട്. താരങ്ങളുടെ ആരോപണങ്ങൾ ബ്രിജ്ഭൂഷൺ ശരൺ സിംഗ് തള്ളിയിരുന്നു. ആരോപണവുമായി ഒളിംപ്യൻ വിനേഷ് ഫോഗട്ട് രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. കേരളത്തിൽ നിന്നടക്കം വനിതാ താരങ്ങൾ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

K editor

Read Previous

അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചെന്ന പരാതി; രാഖി സാവന്ത് അറസ്റ്റില്‍

Read Next

ഭൂനികുതി അടച്ചില്ല; താര സുന്ദരി ഐശ്വര്യ റായിക്ക് നോട്ടീസ്