വാങ്ങിയ വഖഫ് ഭൂമി തിരിച്ചു നൽകുമെന്ന് എംഎൽഏ

കാസർകോട്: തൃക്കരിപ്പൂരിലെ വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും. കോഴിക്കോട്ട് നടന്ന സമസ്ത മുഷാവറ യോഗത്തിൽ വാങ്ങിയ ഭൂമി തിരിച്ചുനൽകുമെന്ന് എംസി കമറുദ്ദീൻ എംഎൽഏ ചെയർമാനായ ട്രസ്റ്റ് അറിയിച്ചു.

നിയമവിരുദ്ധമായി വഖഫ് ഭൂമി കൈമാറിയെന്ന് വഖഫ് ബോർഡിന്റെ  പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സമസ്തയുടെ കീഴിലെ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്കൂൾ കെട്ടിടമടക്കം രണ്ടേക്കറോളം ഭൂമി എംസി കമറുദ്ദീൻ എംഎൽഏ ചെയർമാനും മുസ്ലീംലീഗ് നേതാക്കൾ ഭാരവാഹികളുമായ ട്രസ്റ്റിന് വിറ്റിരുന്നു.

എന്നാൽ ഈ ഭൂമി വഖഫ് ഭൂമിയാണെന്നും ഫെബ്രുവരി 26 ന് നടന്ന കൈമാറ്റം നിയമവിരുദ്ധമാണെന്നും, വഖഫ് ബോർ‍ഡിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വാങ്ങിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന് എംഎൽഏവാദിച്ചെങ്കിലും വഖഫ് ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നതോടെ എംഎൽഏ  പ്രതിരോധത്തിലായി.

തുടർന്ന് കോഴിക്കോട് ചേളാരിയിൽ നടന്ന സമസ്ത മുഷാവറ യോഗത്തിൽ ഭൂമി തിരിച്ചുനൽകുമെന്ന് എംഎൽഏ ചെയർമാനായ  ട്രസ്റ്റ് സമസ്തയെ അറിയിച്ചു.

വഖഫ് ഭൂമി നിയമവിരുദ്ധമായി വാങ്ങിയ  എംസി കമറുദ്ദീന്‍ എംഎൽഏ ക്കെതിരെ കേസെടുത്തേക്കും

വഖഫ് നിയമപ്രകാരം വഖഫ് ഭൂമി കൈമാറ്റം രണ്ട് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് എംഎൽഏ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസയച്ചിട്ടുണ്ട്.

ഭൂമി കൈമാറ്റം റദ്ദാക്കിയാലും എംഎൽഎ എംസി കമറുദ്ദീൻ അടക്കമുള്ളവർ നിയമനടപടി നേരിടേണ്ടി വരും.

LatestDaily

Read Previous

വിമാനത്തില്‍ യുവതിക്ക് ലൈംഗികാതിക്രമം

Read Next

ബലാത്സംഗം: കമാൽ ഷാനിലിനെതിരെ രണ്ട് എഫ്.ഐ ആറുകൾ