കയ്യൂർ യുവാവിനെ കരിങ്കടലിൽ കാണാതായി

കയ്യൂർ: കയ്യൂർ  അരയാക്കടവ് സ്വദേശി കപ്പൽ ജീവനക്കാരൻ പള്ളിക്കീൽ വിഷ്ണുവിനെ 28,  റഷ്യയിലൂടെ കടന്നുപോകുന്ന കരിങ്കടലിൽ കാണാതായി.

ഇന്ത്യയിൽ  മുംബൈ ആസ്ഥാനമായ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയിൽ 2017-ലാണ് വിഷ്ണു ജോലിയിൽ കയറിയത്.

ജയ്അജയ് എന്ന ചരക്ക്  കപ്പലിലായിരുന്നു ജോലി. 4 മാസം മുമ്പ് അവധിക്ക് വീട്ടിലെത്തിയിരുന്നു. പിന്നീട് കൊറോണ വ്യാപനത്തെ തുടർന്ന് 4 മാസം നാട്ടിൽത്തന്നെയായിരുന്നു.

ജുലായ് 14 ചൊവ്വാഴ്ചയാണ് വിഷ്ണു തിരിച്ച് മുംബൈയിലെത്തിയത്. മുംബൈയിൽ നിന്ന് വിമാനമാർഗ്ഗം ദോഹ ഖത്തർ വഴി തുർക്കിയിലെത്തിയ ശേഷം,  സൂയസ് കനാൽ വഴി ഉക്രെയിനിലേക്കുള്ള യാത്രാ മദ്ധ്യേ ജുലായ് 27-ന് രാത്രിയിലാണ് വിഷ്ണുവിനെ  കരിങ്കടലിൽ   കാണാതായത്.

28-ന് രാത്രിയിൽ കപ്പലിൽ നിന്ന് കയ്യൂരിലെ പള്ളിക്കീൽ വീട്ടിലേക്കാണ് വിഷ്ണുവിനെ കാണാനില്ലെന്ന ആദ്യസന്ദേശമെത്തിയത്.

വിഷ്ണുവിന്റെ പിതാവ്. സി. വി. കുമാരനാണ്  ഫോൺസന്ദേശം സ്വീകരിച്ച് സംസാരിച്ചത്. 

ഭാഷ തടസ്സമായതിനാൽ പിറ്റേദിവസം ഇതേ കപ്പലിലെ ജീവനക്കാരൻ ചെറുവത്തൂർ കാലിക്കടവ് സ്വദേശി നിഖിലിന്റെ സഹായത്തോടെ കപ്പലധികൃതർ വീണ്ടും പള്ളിക്കീൽ വീട്ടിലേക്ക് വിളിക്കുകയും, വിഷ്ണുവിനെ കടലിൽ കാണാതായ വിവരം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.  ജുലായ് 23-നാണ് സൂയസ് കനാലിൽ നിന്ന് കരിങ്കടൽ വഴി ജയ്അജയ് കപ്പൽ ഉക്രെയിനിലേക്ക് യാത്ര ആരംഭിച്ചത്.

27-ന് പകൽ വീട്ടിൽ  മൂത്ത സഹോദരൻ ബൈജുവിനെയും മാതാവ് വൽസലയെയും  വീഡിയോ കോളിൽ വിളിച്ച് വിഷ്ണു സംസാരിച്ചിരുന്നു. സൂയസ് കനാൽ വഴി നേരെ ഉക്രെയിനിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിഷ്ണു അമ്മയോടും അച്ഛനോടും പറഞ്ഞിരുന്നു. നാട്ടിൽ കൊറോണ രോഗ വ്യാപ്തി കുറഞ്ഞിട്ടുണ്ടോയെന്നും വിഷ്ണു ചോദിച്ചിരുന്നു. പിന്നീട് 28-ന് ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ജയ്അജയ് കപ്പലിൽ നിന്ന് കയ്യൂർ  പള്ളിക്കീൽ വീട്ടിലേക്കെത്തിയ സന്ദേശത്തിലാണ് വിഷ്ണുവിനെ കപ്പലിൽ കാണാനില്ലെന്ന വിവരം അറിയിച്ചത്.

കയ്യൂർ അരയാക്കടവ് പാലത്തിന് തെക്ക് ബസ്്സ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറുഭാഗം   500 മീറ്ററടുത്താണ് പുഴക്കരയിൽ വിഷ്ണുവിന്റെ വീട്. മാതാവ് സി. വി. കുമാരൻ കർഷകത്തൊഴിലാളിയാണ്. കാഞ്ഞങ്ങാട് ശ്രീനിത്യാനന്ദാപോളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ കരസ്ഥമാക്കുകയും, ഗോവയിൽ ഒരു വർഷക്കാലത്തെ ഷിപ്പിംഗ്  ജോലികളിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം 2017-ലാണ് വിഷ്ണു ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. കുമാരൻ – വൽസല ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനാണ് വിഷ്ണു.

മൂത്ത സഹോദരൻ ബൈജുവും ഡിപ്ലോമ നേടി ജോലിതേടുന്ന യുവാവാണ്. വിഷ്ണുവിന്റെ തിരോത്ഥാനം ഇന്നലെ തന്ന  കയ്യൂർ നാടൊട്ടുക്കം പരന്നിരുന്നു. കേട്ടവർ കേട്ടവർ കയ്യൂർ

ഗ്രാമത്തിൽ നിന്നും പരിസരത്ത് നിന്നും അരയാക്കടവിലുള്ള വിഷ്ണുവിന്റെ പള്ളിക്കീൽ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തൃക്കരിപ്പൂർ എംഎൽഏ, എം. രാജഗോപാലൻ, കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ, ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്  എന്നിവർ ഇന്ന് വിഷ്ണുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

LatestDaily

Read Previous

വിഷ്ണുവിന്റെ തിരോധാനത്തിൽ സർക്കാർ ഇടപെട്ടു: എംഎൽഏ

Read Next

ആത്മ ത്യാഗത്തിന്റെ ബലിപെരുന്നാള്‍