ഇമ്മിണി ബല്യ ബഷീർ: നാളെ വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനം

ആധുനിക സാഹിത്യ ലോകത്തെ സാധാരണക്കാരന്‍െറതാക്കി മാറ്റിയ വിശ്വ സാഹിത്യകാരന്‍ വെെക്കം മുഹമ്മദ് ബഷീര്‍ നമ്മെ വിട്ട് പിരിഞ്ഞിട്ട് 26 വര്‍ഷം പൂര്‍ത്തിയാവുന്നു.

സ്വജീവിതാനുഭവത്തെ നര്‍മ്മത്തിലൂടെ വായനക്കാരില്‍ എത്തിക്കുന്നതില്‍ ബഷീര്‍ സാഹിത്യം എല്ലാ നിലയ്ക്കും വിജയിച്ചതായി കാണാം.അശരണരുടേയും ആലംബഹീനരുടേയും കഥ തന്‍െറ സാഹിത്യത്തിന്‍െറ മുഖമുദ്രയാക്കിയ ബഷീര്‍ ജീവിതത്തെ എഴുത്തിലൂടെ പകര്‍ത്തുകയായിരുന്നു.

ഭാഷ പോലും അറിയാതെ അക്ഷരങ്ങളെ സാഹിത്യത്തിലേക്ക് കോറിയിട്ട ഈ മനുഷ്യന്‍ ഉന്നതിയുടെ പടവുകള്‍ താണ്ടിയത് വളരെ പെട്ടെന്നായിരുന്നു.മലയാള സാഹിത്യത്തെ തന്‍െറതായ വഴിയിലൂടെ ആവാഹിച്ചെടുത്ത ബഷീറിന് നാടന്‍ ഭാഷയെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും സാധിച്ചു.

തമസേറിയ പാതയില്‍ നിന്നും പ്രകാശ ധാരയിലേക്ക് കെെപിടിച്ചുയര്‍ത്തിയ കഥാതന്തുക്കളായിരുന്നു ബഷീറിന്‍െറ ആവനാഴിയിലെ ഏറ്റവും വലിയ അസ്ത്രം.ഒരു പക്ഷെ ,മനുഷ്യരാശിയുടെ ഉല്‍പത്തിയെ നിര്‍വിഘ്നം ചോദ്യം ചെയ്ത ഒരു കാലത്ത് എഴുതി തുടങ്ങിയത് കൊണ്ടാവാം ബഷീറിന് ഈ പാത ഏറ്റവും പ്രിയങ്കരമായതും.

ഒട്ടും ജാഡകളില്ലാതെ വ്യത്യസ്തമായി എഴുതിയാണ് ബഷീര്‍ വിശ്വത്തോളം ഉയര്‍ന്നത്. അദ്ദേഹത്തോളം ജീവിതാനുഭവങ്ങള്‍ ഒരു സാഹിത്യകാരനും ഉണ്ടായിട്ടില്ല.

ഹോട്ടല്‍ ജീവക്കാരനായും,പത്രപ്രവര്‍ത്തകനായും,സൂഫിയായും,സന്യാസിയായും,ബീഡി തെറുപ്പുകാരനായും ബഷീര്‍ ജീവിച്ചു.മന്ത്രവും തന്ത്രവും ബഷീറിന് ഒഴിച്ചു കൂടാന്‍ പറ്റാത്തതായിരുന്നു.

തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ കഥയിലൂടെ മാലോകര്‍ക്ക് കാണിച്ചു കൊടുക്കാനും നര്‍മ്മത്തെ നര്‍മ്മത്തിലൂടെ പ്രതിഫലിപ്പിക്കാനും ഉള്ള ബഷീറിന്‍െറ കഴിവ് വേറെ തന്നെയായിരുന്നു.

ജീവിത സങ്കീര്‍ണതയെ സ്വാനുഭവത്തിലൂടെ വരച്ചു കാട്ടുന്ന ഒരു ഹൃദയത്തിന്‍െറ ഉടമയായത് കൊണ്ടാവാം ജീവിതത്തെ കുറിച്ചുള്ള യാതൊരു ചിന്തയും ബഷീറിനെ തൊട്ടുതീണ്ടാതിരുന്നതും.

അതു തന്നെയായിരിക്കാം മരണത്തെ കുറിച്ച് അദ്ദേഹമെഴുതിയത്.”മരണമെന്നെ ഭയപ്പെടുത്തുകയോ ഭയപ്പെടുത്താതിരിക്കുകയോ ചെയ്യുന്നില്ല.മരണം ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്.മരണം വരുമ്പോള്‍ വരട്ടെ.”

വിമര്‍ശന പീരങ്കിയുണ്ടകള്‍ ഏല്‍ക്കേണ്ടി വന്ന ‘ശബ്ദങ്ങളും’ ടെലി സ്ക്രീനിലൂടെ ലോകം പരിചയിച്ച ‘മതിലുകളും’ അദ്ദേഹത്തിന്‍െറ കഥകളില്‍ വേറിട്ടു നില്‍ക്കുന്നു.

കൂടാതെ സ്ത്രീലോകത്തെ കൊള്ളരുതായ്മകളും സ്ത്രീയെ സ്ത്രീയാക്കിയതുമായ ‘പാത്തുമ്മയുടെ ആട്’ ജനമനസുകള്‍ സ്വീകരിച്ചതും വളരെ പെട്ടെന്നായിരുന്നു.

കോട്ടയം ജില്ലയിലെ വെെക്കം തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി വിദ്യാഭ്യാസം പോലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

എങ്കിലും സ്വസമുദായത്തില്‍ നടമാടിയിരുന്ന അനാചാരങ്ങള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും കണ്ണടച്ചു വിമര്‍ശിക്കാനും ബഷീര്‍ സമയം കണ്ടെത്തി.

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസവും തുടര്‍ന്ന് ഊരും പേരും അറിയാത്ത സ്ഥലങ്ങളിലൂടെ അലഞ്ഞ് നടന്ന് ഭക്ഷണത്തിനായി നിരവധി ജോലികള്‍ ചെയ്ത് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി ബുക്ക് സ്റ്റാള്‍ ആരംഭിച്ചതും ബഷീറിന്‍െറ മറ്റൊരു ലോകം.

∙ബഷീര്‍ കൃതികള്‍*

പ്രേമലേഖനം – 1943

ബാല്യകാല സഖി – 1944

ജന്മദിനം – 1945

ഓര്‍മ്മക്കുറിപ്പ് – 1946

അനര്‍ഘ നിമിഷം – 1946

ശബ്ദങ്ങള്‍ – 1947

വിഡ്ഢികളുടെ സ്വര്‍ഗം – 1948

ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് – 1951

മരണത്തിന്‍െറ നിഴലില്‍ – 1951

മുച്ചീട്ടു കളിക്കാരന്‍െറ മകള്‍ – 1951

പാവപ്പെട്ടവരുടെ വേശ്യ – 1952

സ്ഥലത്തെ പ്രധാന ദിവ്യന്‍ – 1953

ആനവാരിയും പൊന്‍ കുരിശും – 1953

ജീവിത നിഴല്‍ പാടുകള്‍ – 1954

വിശ്വ വിഖ്യാതമായ മൂക്ക് – 1954

വിശപ്പ് – 1954

പാത്തുമ്മായുടെ ആട് – 1959

മതിലുകള്‍ – 1965

ഭഗവദ് ഗീതയും കുറെ മുലകളും – 1967

താര സ്പെഷല്‍സ് – 1968

മാന്ത്രികച്ചെപ്പ് – 1968

ആനപ്പൂട – 1975

ചിരിക്കുന്ന മരപ്പാവ – 1975

ഭൂമിയുടെ അവകാശികള്‍ – 1977

ശിങ്കിടി മുങ്കന്‍ – 1991

സര്‍പ്പ യജ്ഞം – 1994

∙ബഷീറിന് ലഭിച്ച അവാര്‍ഡുകള്‍*

കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് – 1970

കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് – 1981

പത്മശ്രീ – 1982

സംസ്ക്കാര ദീപം അവാര്‍ഡ് – 1987

ഡി.ലിറ്റ് ബിരുദം – 1987

ലളിതാംബിക അന്തര്‍ജനം പുരസ്ക്കാരം – 1992

പ്രേംനസീര്‍ അവാര്‍ഡ് – 1992

മുട്ടത്തു വര്‍ക്കി അവാര്‍ഡ് – 1992

വള്ളത്തോള്‍ പുരസ്ക്കാരം – 1993

അരങ്ങ് കലാ സാഹിത്യ പുരസ്ക്കാരം – 1994

*ബഷീറിന്‍െറ മാങ്കോസ്റ്റിന്‍*

—————————————-

ഒട്ടേറെ രചനകള്‍ സാഹിത്യ ലോകത്തിന് സമ്മാനിച്ച ബഷീര്‍ അവയില്‍ മിക്കവയും മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലിരുന്നാണ് എഴുതിയത്.ബേപ്പൂരിലെ വെെലാല്‍ വീട്ടു മുറ്റത്തെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ എല്ലാ വര്‍ഷവും സാഹിത്യ ലോകം ഒത്തുചേരാറുണ്ട്.

*ബഷീര്‍ പദങ്ങള്‍*

———————————-

പ്രയോഗങ്ങളുടെ ചാരുതയിലും ബഷീര്‍ അസാമാന്യമായ പ്രതിഭാ വിലാസം കാണിച്ചു.ഇമ്മിണി ബല്യ ഒന്ന്,ലൊട്ടുലൊടുക്ക്,ചപ്ലാച്ചി,ഡുക്കുഡു,ഡുങ്കാസ്,ബഡ്ക്കൂസ്,പുളുങ്കൂമ്പന്‍,ഡുങ്കുടു,അളുഡൂസണ്‍,വെളിച്ചത്തിനെന്തൊരു വെളിച്ചം…ഇങ്ങനെ ബഷീര്‍ മാത്രം പ്രയോഗിച്ച ചില രസകരങ്ങളായ പദങ്ങളാണ് ഇവ.

*ബഷീര്‍ കഥാപാത്രങ്ങള്‍*


എണ്ണമറ്റ കഥാപാത്രങ്ങളാണ് ബഷീറിന്‍െറതായി ജീവിക്കുന്നത്.ഒറ്റക്കണ്ണന്‍ പോക്കര്‍,മജീദ്,സുഹറ,എട്ടുകാലി മമ്മൂഞ്ഞ്,പൊന്‍കുരിശു തോമ,ആനവാരി രാമന്‍ നായര്‍,തൊരപ്പന്‍,കടുവാ മാത്തന്‍,മണ്ടന്‍ മൂത്താപ്പ,നത്തു ദാമു തുടങ്ങി ജീവസുറ്റ നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിച്ചത്.

*ബഷീര്‍ കൃതികള്‍ ഇംഗ്ലീഷില്‍*

—————————————-

Voices/The walls – V.Abdulla

The magic cat – N.Kunju

Me grand dad ‘ ad an Elephant,Three stories of muslim life in south india – Ronald Asher,Achamma Coilparambil

The love letters and other stories – V.Abdulla

Poovam banana and other stories – V.Abdulla

Basheer;Fictions – Katha classics – Ed.Vanajam Raveendran

*ബഷീര്‍ കൃതികള്‍ ചലച്ചിത്രങ്ങള്‍*

—————————————-

ഭാര്‍ഗവീ നിലയം (1964 – എ.വിന്‍സെന്‍റ്)

ബാല്യകാല സഖി (1964 – ശശികുമാര്‍)

മുച്ചീട്ടുകഴിക്കാരന്‍െറ മകന്‍ (1975 – തോപ്പില്‍ ഭാസി)

മതിലുകള്‍ (1989 – അടൂര്‍ ഗോപാല കൃഷ്ണന്‍)

പ്രേമ ലേഖനം (1991 – പി.എ.ബക്കര്‍)

ബഷീര്‍ ദ മാന്‍

ബഷീര്‍ എന്ന കഥാകാരനേയും ബഷീറിന്‍െറ കഥാപാത്രങ്ങളെയും പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററി.

സംവിധാനം ചെയ്തത് എം.എ.റഹ്മാന്‍ (1987)

*കാന്തീനെ തൊട്ട ബഷീര്‍*

—————————————-

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ വല്ലാതെ സ്നേഹിച്ചിരുന്നു ബഷീര്‍.അദ്ദേഹത്തെ കാണാന്‍ ബഷീറിന് അവസരമുണ്ടായത് കൂട്ടുകാര്‍ക്ക് അറിയാവുന്നതാണ്.സ്ക്കൂള്‍ പഠന കാലത്താണ് ഈ അസുലഭ അവസരം കെെവന്നത്.വെെക്കം സത്യാഗ്രഹ പന്തലിലെത്തിയ ഗാന്ധിജിയെ തിരക്കിനിടയിലൂടെ ബഷീര്‍ തൊട്ടു.ഗാന്ധിജി ബഷീറിനെ നോക്കി പുഞ്ചിരിച്ചു.’ഉമ്മാ,ഞാന്‍ കാന്തീനെ തൊട്ടു’ എന്ന് അഭിമാനത്തോടെ ബഷീര്‍ പറയുന്നതും സാധാരണക്കാരുടെ മനസിനെയാണ് സ്പര്‍ശിക്കുന്നത്.

LatestDaily

Read Previous

മൃതദേഹം കുളിപ്പിക്കാൻ ആധുനിക സംവിധാനം

Read Next

താജുവിന്റെ പേരിൽ എട്ട് ക്രിമിനൽ കേസ്സുകൾ