സ്വർണ്ണക്കടത്തിൽ ഫൈസലിന് പുറമെ യുഏഇ യിൽ വേറെയും പ്രതികൾ

കാഞ്ഞങ്ങാട്: തിരുവനന്തപുരം യുഏഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ ഫൈസൽ ഫരീദിന് പുറമെ യുഏഇയിൽ വേറെയും പ്രതികളുണ്ടെന്ന് റിപ്പോർട്ട്.

മികച്ച ഏകോപനത്തോടെയാണ് യുഏഇ പോലീസിന്റെ അന്വേഷണ വിഭാഗവുമായി സഹകരിച്ച് എൻഐഏ ഗൾഫിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.

അതേ സമയം, തുടക്കം മുതൽ  സ്വർണ്ണക്കടത്ത് കേസ്സിൽ  മൂന്നാം പ്രതിയായി ചേർക്കപ്പെട്ട ദുബായിലെ ബിസിനസുകാരൻ തൃശൂർ കൈപ്പമംഗലത്തെ ഫൈസൽ ഫരീദ് രണ്ട് ദിവസമായി എവിടെയാണെന്ന്  മാധ്യമ പ്രവർത്തകരുടെ അന്വേഷണത്തിൽ വ്യക്തമാവുന്നില്ല.

കേസിൽ പ്രതി ചേർക്കപ്പെട്ട ആദ്യഘട്ടത്തിൽ ഫൈസലിന്റെ പേര് തെറ്റായി ചേർക്കപ്പെട്ടപ്പോൾ ഫാസിൽ ഫരീദ് എന്നാണ് മാധ്യമങ്ങളിൽ വന്നത്.

എന്നാൽ പ്രസിദ്ധീകരിക്കപ്പെട്ട ഫോട്ടോ ഫൈസലിന്റേത് തന്നെയായിരുന്നു. ഈ സന്ദർഭത്തിൽ മാധ്യമങ്ങൾക്ക് അഭിമുഖം  നൽകിയ ഫൈസൽ തന്റെ പേരും പടവും തെറ്റായാണ് ചേർത്തതെന്നും എൻഐഏ അന്വേഷിക്കുന്നയാൾ താനല്ലെന്നും മാധ്യമങ്ങൾക്കെതിരെ നിയമ  നടപടികളെടുക്കുമെന്നും പറഞ്ഞ ഫരീദിനെയാണ് പ്രതിയാണെന്നുറപ്പാക്കിയത് മുതൽ മാധ്യമങ്ങൾക്ക് ഫോണിൽ കിട്ടാതായത്.

ഇയാളുടെ ഫോൺ പരിധിക്ക് പുറത്താണെന്ന  സന്ദേശമാണ് നൽകുന്നത്. ഫൈസൽ അന്വേഷണ സംഘത്തിന്റെ വലയിൽപ്പെട്ടിരിക്കാമെന്ന പ്രചാരണമാണ് രണ്ട് ദിവസമായി യുഏഇ യിലുള്ളത്.

അല്ലെങ്കിൽ ഏതെങ്കിലും ഒളിത്താവളത്തിൽ കഴിയുകയായിരിക്കുമെന്ന സംശയവും ചില കേന്ദ്രങ്ങളിലുണ്ട്. എന്നാൽ ഇന്ത്യയും യുഏഇയും ചേർന്നുള്ള  പഴുതുകളില്ലാത്ത അന്വേഷണം നടക്കുന്നതിനാൽ ഫൈസൽ ഫരീദിന് രക്ഷപ്പെടാനുള്ള  മാർഗ്ഗങ്ങളില്ല.

ഫൈസലിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ  സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മറ്റു പ്രതികളെ ക്കുറിച്ചും  വിവരം ലഭിക്കുമെന്ന് വിശ്വാസമാണ് അന്വേഷണ സംഘത്തിനുള്ളത്.

യുഏഇ യുടെ ഔദ്യോഗിക മുദ്ര വ്യാജമായി നിർമ്മിച്ചതും രാജ്യത്തിന് കളങ്കമുണ്ടാക്കുന്ന വിധത്തിൽ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് എന്ന നിലയിൽ സ്വർണ്ണം കടത്തിയതും ഏറെ ഗൗരവത്തോടെയാണ് യുഏഇ കാണുന്നത്.

ഇന്ത്യയും ദേശ സുരക്ഷയുടെ ഭാഗമായി സ്വർണ്ണക്കടത്തിനെ കാണുമ്പോൾ ഇരു രാജ്യങ്ങളും ചേർന്നുള്ള സംയുക്ത അന്വേഷണത്തിൽ കൂടുതൽ  പേർ കുടുങ്ങാനുള്ള സാധ്യത തെളിഞ്ഞ് വരികയാണ്.

LatestDaily

Read Previous

ബേക്കലിൽ മണൽക്കൊള്ള രൂക്ഷം

Read Next

ആശ്വാസം ഈ കോടതിവിധി