തൃക്കരിപ്പൂരിൽ തമ്മിലടി തീർന്നു: പ്രസിഡന്റ് പദവി വീതം വെച്ചു

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗിൽ നടന്ന തമ്മിലടിക്ക് താല്ക്കാലിക പരിഹാരമായി.  മുസ്്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ ഒത്തുതീർപ്പ് ഫോർമുല പ്രകാരം പ്രസിഡന്റ് സ്ഥാനം രണ്ട് തവണകളിലായി 2 പേർ പങ്കിടും.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനമുണ്ടായതിന് പിന്നാലെ തന്നെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ലീഗിലെ രണ്ട് ഗ്രൂപ്പൂകൾ തമ്മിൽ തമ്മിലടി തുടങ്ങിയിരുന്നു. ലീഗ് ജില്ലാ നേതാവും മുൻ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായവി. കെ. ബാവ, ഏ . ജി. സി. ബഷീറിന്റെ നോമിനിയും, മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ സത്താർ വടക്കുമ്പാട്, എസ്. ടി. യു. നേതാവ് ഷംസുദ്ധീൻ ആയിറ്റി എന്നിവർ തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തർക്കമുണ്ടായത്.

തർക്കം രൂക്ഷമായതോടെ വിഷയത്തിൽ മുസ്്ലീം ലീഗ് ജില്ലാക്കമ്മിറ്റി ഇടപെടുകയായിരുന്നു. കാസർകോട് എംഎൽഏ, എൻ. ഏ. നെല്ലിക്കുന്ന്, ലീഗ് സംസ്ഥാന നേതാവ് സി. ടി. അഹമ്മദലി, ജില്ലാ നേതാക്കളായ ടി. ഇ. അബൂബക്കർ, ഏ. അബ്ദുൾ റഹിമാൻ, കല്ലട്ര മാഹിൻ ഹാജി എന്നിവരുട നേതൃത്വത്തിൽ നടന്ന മാധ്യസ്ഥ ചർച്ചകളിലാണ് ഒത്തു തീർപ്പ് ഫോർമുല ഉണ്ടായത്.

ഒത്തുതീർപ്പ് പ്രകാരം സത്താർ വടക്കുമ്പാട് 2 വർഷവും, വി. കെ. ബാവ 3 വർഷവും തൃക്കരിപ്പൂർ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കും. ഷംസുദ്ദീൻ ആയിറ്റിയെ ഒതുക്കിയാണ് ജില്ലാ നേതൃത്വം ഇരുവർക്കുമായി പഞ്ചായത്ത് പ്രസിഡന്റ് പദവി വീതിച്ച് നല്കിയത്. ഷംസുദ്ദീന് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പദവി ലഭിച്ചേക്കും.

തൃക്കരിപ്പൂർ പഞ്ചായത്തിലെ 21 അംഗ ഭരണ സമിതിയിൽ ലീഗിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്. ലീഗിന് 11 സീറ്റും, കോൺഗ്രസ്സിന് 3 സീറ്റുമാണുള്ളത്. സ്വതന്ത്രനടക്കം എൽ. ഡി. എഫിന് 7 സീറ്റുകളുമുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവി മുന്നണി മര്യാദയുടെ ഭാഗമായി ലീഗ് കോൺഗ്രസ്സ് നല്കിയിട്ടുണ്ട്.

LatestDaily

Read Previous

തീർത്ഥാടനത്തിന് പോയ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം

Read Next

ബിജെപി നേതാവ് ബൽരാജിന്റെ ബംഗളൂരിലുള്ള സഹോദരിയും ഭർത്താവും കാഞ്ഞങ്ങാട് നഗരസഭയിൽ വോട്ട് ചെയ്തു