സെക്രട്ടറിയേറ്റ് തീരുമാനം അട്ടിമറിക്കപ്പെട്ടു എം. വി. ബാലകൃഷ്ണന് തിരിച്ചടിയായത് കേന്ദ്രകമ്മിറ്റി അംഗത്വത്തിൻെറ ഇടപെടലിൽ

കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ ഇത്തവണ തൃക്കരിപ്പൂരിൽ മത്സരിക്കണമെന്ന പാർട്ടി ജില്ലാ സിക്രട്ടറിയേറ്റ് യോഗ തീരുമാനം സംസ്ഥാന സമിതിയിൽ അട്ടിമറിക്കപ്പെട്ടത് പാർട്ടി കേന്ദ്രകമ്മിറ്റി അംഗത്തിന്റെ ഇടപെടൽ മൂലമാണെന്ന് ആക്ഷേപം. 2015 ലും എം.വി. ബാലകൃഷ്ണന്റെ പേര് തൃക്കരിപ്പൂരിൽ ഉയർന്നുവന്നിരുന്നെങ്കിലും, അവസാനനിമിഷം തള്ളിപ്പോകുകയായിരുന്നു.

അന്ന് തൃക്കരിപ്പൂരിൽ എം.വി. ബാലകൃഷ്ണനെ കൂടാതെ എം. രാജഗോപാലെൻറ പേരാണ് ജില്ലാ സെക്രട്ടറിയറ്റ് സംസ്ഥാന സമിതിക്ക് കൈമാറിയിരുന്നത്.  എന്നാൽ ഇക്കുറി ജില്ലാ സെക്രട്ടറിയേറ്റ് തൃക്കരിപ്പൂർ മണ്ഡലത്തിൽ എം.വി. ബാലകൃഷ്ണന്റെ പേര് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അയച്ചത്. എന്നാൽ നിലവിലുള്ള എം.എൽ.എ, എം. രാജഗോപാലൻ ഒരു തവണ മാത്രം എം.എൽ.എ ആയി പിന്മാറുന്ന സാഹചര്യമൊഴിവാക്കണമെന്ന സംസ്ഥാന സമിതിയുടെ തീരുമാനം എം.വി. ബാലകൃഷ്ണെൻറ അവസരം നഷ്ടപ്പെടാനിടയാക്കി.

മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന പേര് സമ്പാദിച്ച എം.വി. ബാലകൃഷ്ണൻ കഴിഞ്ഞ സമ്മേളനത്തിലാണ് സി.പി.എം. ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്.  ഇക്കുറി എം.വി. ബാലകൃഷ്ണൻ മത്സര രംഗത്തുണ്ടാകുകയും, എൽ.ഡി.എഫിന് തുടർഭരണം ലഭിക്കുകയും ചെയ്താൽ മുതിർന്ന നേതാവെന്ന നിലയിൽ ജില്ലക്ക് സി.പി.എമ്മിന് ഒരു മന്ത്രിയെ ലഭിക്കുമെന്നുൾപ്പടെ പ്രചാരണങ്ങൾ ജില്ലയിൽ സജീവമായിരുന്നു.

സംസ്ഥാന സമിതിയുടെ തീരുമാനത്തോടെ ഈ പ്രതീക്ഷയും ഇല്ലാതാവുന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി. കരുണാകരൻ, എം.വി. ഗോവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിലാണ് എം.വി. ബാലകൃഷ്ണന് തൃക്കരിപ്പൂരിൽ അവസരം നൽകണമെന്ന തീരുമാനമുണ്ടായത്.

അന്ന് ഒരു എതിർ ശബ്ദവും ഉയർന്നുകേൾക്കാത്തതോടെ സ്ഥാനാർത്ഥിത്വത്തിൽ ഏറെക്കുറെ തീരുമാനമായിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ ജില്ലാ സെക്രട്ടറി മത്സരിക്കുന്നതിനെതിരെ ജില്ലയിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം തന്നെ എതിർ ശബ്ദമുയർത്തിയതാണ് എം.വി. ബാലകൃഷ്ണന് തിരിച്ചടിയായത്.
വരുംദിവസങ്ങളിൽ ജില്ലയിൽ കടുത്ത വിഭാഗീയ പ്രവർത്തനങ്ങൾക്ക് തന്നെ ഈ തീരുമാനം വഴിവെക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

LatestDaily

Read Previous

മന്ത്രി ചന്ദ്രശേഖരന്റെ മൂന്നാമങ്കം മടിക്കൈയിൽ 10 ബ്രാഞ്ച് സിക്രട്ടറിമാർ രാജിവെക്കും

Read Next

ഐടിഐ വിദ്യാർത്ഥിയെ പ്രിൻസിപ്പാൾ പ്രകൃതിവിരുദ്ധം ചെയ്തു; കേസ്സ്