കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ പരസ്പരം ചങ്ങാത്തം കൂടുകയാണ്: മോദി

അഗർത്തല: ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പരസ്പരം പോരടിക്കുന്നവർ ത്രിപുരയിൽ പരസ്പരം ചങ്ങാത്തം കൂടുകയാണെന്നും മോദി പറഞ്ഞു. സി.പി.എം-കോൺഗ്രസ് സഖ്യത്തെ പിന്തുണച്ച് മറ്റ് പാർട്ടികൾ ഉണ്ടെന്നും എന്നാൽ ഈ സഖ്യത്തിന് വോട്ട് ചെയ്താൽ അത് സംസ്ഥാനത്തെ വർഷങ്ങളോളം പിന്നോട്ടടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദുർഭരണത്തിന്‍റെ പഴയ കളിക്കാർ വീണ്ടും ഒന്നിച്ചിരിക്കുന്നു. കേരളത്തിൽ പരസ്പരം പോരടിക്കുന്നവരാണ് ത്രിപുരയിൽ സൗഹൃദം കൂടുന്നത്. വോട്ടുകൾ വിഭജിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. വോട്ടുകൾ വിഭജിക്കാൻ സഹായിക്കുന്ന ചില ചെറുപാർട്ടികൾ തങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്ന് കരുതി തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. കുതിരക്കച്ചവടം സ്വപ്നം കണ്ട് പുറത്തിറങ്ങിയവർ വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്നും ത്രിപുരയിലെ അംബാസയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.

ദരിദ്രർ എന്നെന്നേക്കുമായി ദരിദ്രരായി തുടരണമെന്നാണ് ഇരു പാർട്ടികളും ആഗ്രഹിക്കുന്നതെന്നും ദരിദ്രർക്കായി ധാരാളം മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ഈ ആളുകൾ അവരുടെ വേദന മനസിലാക്കാനോ അത് ലഘൂകരിക്കാനോ പ്രവർത്തിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ഒരു കാലത്ത് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ സി.പി.എം പ്രവർത്തകർ കയ്യേറിയിരുന്നു. എന്നാൽ ബി.ജെ.പി ഭരണത്തിന് കീഴിൽ ഇവിടെ നിയമവാഴ്ച ഉണ്ടായിരുന്നു. ഭയത്തിന്‍റെ അന്തരീക്ഷത്തിൽ നിന്ന് ബിജെപി ജനങ്ങളെ മോചിപ്പിച്ചു. നേരത്തെ സംസ്ഥാനത്തെ സ്ത്രീകളുടെ അവസ്ഥ ദയനീയമായിരുന്നു. എന്നാൽ ഇപ്പോൾ അവർ തല ഉയർത്തിയാണ് വീടുകളിൽ നിന്ന് പുറത്തു വരുന്നത് എന്നും മോദി പറഞ്ഞു.

K editor

Read Previous

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം; കരട് സമിതിയിൽ ശശി തരൂരും

Read Next

സഖ്യം അധികാരത്തിൽ വന്നാൽ ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനം സി.പി.എമ്മിനെന്ന് കോൺഗ്രസ്സ്