കോവിഡ് ആശുപത്രി: രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മരണം വരെ നിരാഹാര സമരത്തിന്

കാഞ്ഞങ്ങാട്: ചട്ടഞ്ചാലിൽ ടാറ്റ നിർമ്മിച്ച കോവിഡ് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും, ജീവനക്കാരെയെും നിയമിച്ച് തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ, കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുൽ കാഞ്ഞങ്ങാട്ട് മരണം വരെ നിരാഹാരമാരംഭിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


നവംബർ 1-ന് രാവിലെ 9-30-ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്ന നിരാഹാര സമരം ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിലാണ് ആരംഭിക്കുക.  ജില്ലാശുപത്രിക്ക് മുന്നിൽ നിരാഹാരമനുഷ്ഠിക്കാനാണ് തീരുമാനിച്ചതെങ്കിലും, ജില്ലാശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയ സാഹചര്യത്തിൽ സമരം മാന്തോപ്പ് മൈതതാനിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് എം.പി. വ്യക്തമാക്കി.


നവംബർ ഒന്ന് വരെയുള്ള ഒരാഴ്ചക്കാലം സർക്കാറിന് തെറ്റുതിരുത്താനുള്ള സമയമാണ്. കോവിഡ് ചികിത്സാ രംഗത്ത് കാസർകോട് ജില്ലയോട് സർക്കാർ കടുത്ത അവഗണന കാട്ടുന്നു.  60 കോടി രൂപ ചിലവിൽ ടാറ്റ നിർമ്മിച്ചു നൽകിയ ആശുപത്രിയിൽ ആവശ്യമായ ഉദ്യോഗസ്ഥനിയമനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയപ്പോൾ, ആരോഗ്യവകുപ്പ് നിയമനം നടത്താൻ തയ്യാറായില്ല. പുതിയ നിയമനത്തിന് ജില്ലാ ഭരണകൂടത്തിന് സർക്കാർ അനുമതി നൽകണം.


അനിശ്ചിതകാല നിരാഹാരത്തിലൂടെ ബലിദാനിയായാൽ കാസർകോട് ജില്ലയ്ക്ക് വേണ്ടി ജീവൻ കളയുന്നതിൽ അഭിമാനിക്കുമെന്നും, എം.പി. അഭിപ്രായപ്പെട്ടു.  ബാലകൃഷ്ണൻ പെരിയ, എം. അസിനാർ തുടങ്ങിയവരും കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിൽ വിളിച്ച വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

LatestDaily

Read Previous

യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

Read Next

സൈബർ നിയന്ത്രണം സ്വാഗതാർഹം