ടാസ്ക് കോളേജ് വിദ്യാർത്ഥികളുടെ ഭാവി തുലാസ്സിൽ

കാഞ്ഞങ്ങാട്: എം.സി ഖമറുദ്ദീൻ എംഎൽഏ ചെയർമാനായ തൃക്കരിപ്പൂർ എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന  തൃക്കരിപ്പൂർ ആർട്സ് ആന്റ് സയൻസ് കോളേജിൽ സർവ്വകലാശാല അഫിലിയേഷൻ റദ്ദാകുന്ന സാഹചര്യത്തിൽ കോളേജ് നിലവിലുള്ള സ്ഥലത്തു നിന്നും മാറ്റി പ്രശ്നം പരിഹരിക്കാൻ നീക്കം.

തൃക്കരിപ്പൂരിൽ പ്രവർത്തിക്കുന്ന കോളേജ് 10 കിലോ മീറ്റർ അകലെയുള്ള വാടകക്കെട്ടിടത്തിലേക്ക് മാറ്റാനാണ് ശ്രമം നടക്കുന്നത്. 5 ലക്ഷം രൂപ മുൻകൂറും, ഒരു ലക്ഷം രൂപ പ്രതിമാസ വാടകയും നൽകി കോളേജ് പുതിയ സ്ഥലത്തേയ്ക്ക് മാറ്റാനാണ് ട്രസ്റ്റിന്റെ നീക്കം.

നേരത്തെയുണ്ടായിരുന്ന വാടകക്കെട്ടിടത്തിൽ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു.

മതിയായ ടോയ്്ലറ്റ് സൗകര്യം പോലുമില്ലാത്ത കെട്ടിടത്തിൽ ക്ലാസ്സുകൾ എടുക്കുന്നതിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ അമർഷവുമുണ്ടായിരുന്നു.

പുതിയ അധ്യയന വർഷത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് മാറുമെന്ന് കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകിയിരുന്നു.

ഇതിന്റെ ഭാഗമായാണ് തൃക്കരിപ്പൂർ ജാമിഅഃസഅദിയഃ അനാഥ അഗതി മന്ദിരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജെംസ്  സ്കൂളിന്റെ കെട്ടിടവും സ്ഥലവും എംഎൽഏ ചെയർമാനായ ട്രസ്റ്റ് വളഞ്ഞ വഴിയിൽ നിസ്സാര വിലയ്ക്ക് തട്ടിയെടുത്തത്.

ടാസ്ക് കോളേജ് ഈ സ്കൂളിലേക്ക് മാറ്റാമെന്ന ട്രസ്റ്റ് ഭാരവാഹികളുടെ മോഹവും പാഴായി.

ഇതോടെയാണ് നിലവിലുള്ള കോളേജ് അവിടെ നിന്നും 10 കിലോമീറ്റർ അകലേയ്ക്ക് മാറ്റാൻ ശ്രമം നടക്കുന്നത്. 

ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കം നടക്കുന്ന കെട്ടിടത്തിലേക്കാണ് കോളേജ് മാറ്റുന്നത്. ട്രസ്റ്റ് വീണ്ടും ഷെയർ പിരിക്കാൻ ശ്രമം തുടങ്ങിയതായും വിവരമുണ്ട്. ഏഴ് വർഷത്തോളമായി താൽക്കാലിക വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോളേജ് വീണ്ടും മറ്റൊരു വാടകക്കെട്ടിടത്തിലേക്ക് മാറ്റാനാണ് ട്രസ്റ്റിന്റെ ശ്രമം.

കോളേജിന്റെ അഫിലിയേഷൻ റദ്ദാകാനുള്ള സാഹചര്യം മുന്നിൽക്കണ്ട് ട്രസ്റ്റിൽ നിക്ഷേപിച്ച ഷെയർ തുക പലരും തിരികെ ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഇതിൽ കുറച്ചു പേർക്ക് ട്രസ്റ്റ് ഭാരവാഹികൾ ഷെയർ തുക തിരികെ നൽകിയതായും വിവരമുണ്ട്.

വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ ആർട്സ ആന്റ് സയൻസ് കോളേജ് കണ്ണൂർ സർവ്വകലാശയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

പ്രവാസികളിൽ നിന്നടക്കം ലക്ഷങ്ങളുടെ ഷെയർ ശേഖരിച്ചാണ് തൃക്കരിപ്പൂർ എജ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൽ ട്രസ്റ്റ് കോളേജാരംഭിച്ചത്.

കോളേജിന് സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ കെട്ടിട നിർമ്മാണത്തിന് 10 ഏക്കർ സ്ഥലം വിലക്കെടുത്തിരുന്നെങ്കിലും ഭൂമി തണ്ണീർത്തട നിയമത്തിന്റെ പരിധിയിലായതിനാൽ കെട്ടിട നിർമ്മാണം നടന്നില്ല.

സർവ്വകലാശാല അഫിലിയേഷൻ റദ്ദാകുന്ന സാഹചര്യമുണ്ടായാൽ, കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും.

അതിനിടെ, ഭാവിയിൽ എന്താകുമെന്ന് പ്രവചിക്കാൻ  കഴിയാത്ത കോളേജിന് വേണ്ടി ട്രസ്റ്റ് പുതിയ ഷെയറുകൾ സമാഹരിക്കുന്ന തിരക്കിലാണെന്നും ആക്ഷേപമുണ്ട്.

എം.സി ഖമറുദ്ദീൻ എംഎൽഏ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീർ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി ജബ്ബാർ, തൃക്കരിപ്പൂർ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ ബാവ എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ കോളേജ് നടത്തുന്നത്.

LatestDaily

Read Previous

പോലീസിന്റെ പേരിൽ പണപ്പിരിവ്: ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

Read Next

ബലാൽസംഗക്കേസ്സിൽ കമാൽഷാനിൽ മുൻകൂർ ജാമ്യം തേടി