സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ദിഗ്‌വിജയ് സിങ്ങിൻ്റെ പ്രസ്താവന തള്ളി രാഹുല്‍ ഗാന്ധി

ജമ്മു: പാകിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനു തെളിവില്ലെന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്‍റെ വാദം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിംഗിന്‍റെ പരാമർശങ്ങളോട് താൻ യോജിക്കുന്നില്ല, ഇന്ത്യൻ സൈന്യത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. ദിഗ്‌വിജയ് സിംഗിന്‍റെ പ്രസ്താവന പാർട്ടി നിലപാടല്ല. ഈ വിഷയത്തിൽ കോൺഗ്രസിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. സൈന്യം മികച്ച നടപടികളാണ് സ്വീകരിച്ചത്. തെളിവ് നൽകേണ്ട ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്കിടെ മിന്നലാക്രമണത്തെക്കുറിച്ച് ദിഗ്‌വിജയ് സിംഗ് നടത്തിയ പരാമർശത്തിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പരാമർശം. പാകിസ്ഥാനെതിരായ സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട് സർക്കാർ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും നുണകൾ പ്രചരിപ്പിക്കുകയാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞിരുന്നു. പുൽവാമ ഭീകരാക്രമണ സാധ്യതയുള്ള പ്രദേശമാണ്. എല്ലാ കാറുകളും അവിടെ പരിശോധിക്കുന്നുണ്ട്. എന്നാൽ തെറ്റായ ദിശയിൽ വന്ന കാർ മാത്രം പരിശോധിക്കാത്തത് എന്തുകൊണ്ടാണ്? തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ നമ്മുടെ 40 ജവാൻമാർ കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്‍റിലോ പൊതുവിലോ സർക്കാർ ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. അവർ നുണകളുടെ കൂമ്പാരത്തിലാണ് ഭരിക്കുന്നതെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

മണിക്കൂറുകൾക്കകം സിംഗിന്‍റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. എന്നാൽ സൈന്യത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് ദേശവിരുദ്ധ നീക്കങ്ങൾ നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു.

Read Previous

ഇന്ത്യൻ വാസ്തുശിൽപിയും പ്രിറ്റ്സ്കർ പ്രൈസ് ജേതാവുമായ ബാലകൃഷ്ണ ദോഷി അന്തരിച്ചു

Read Next

ഡല്‍‌ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി