സ്റ്റാമ്പ് വെണ്ടറെ ആദരിക്കൽ: അഭിഭാഷകർ ചേരി തിരിഞ്ഞു

കാഞ്ഞങ്ങാട്: നാല് പതിറ്റാണ്ടിലേറെയായി ഹൊസ്ദുർഗ് കോർട്ട് കോപ്ലക്സിൽ സ്റ്റാമ്പ് വെണ്ടറായ പുല്ലൂർ സ്വദേശി കണ്ണൻമാരാരെ അഭിഭാഷക സംഘടന ആദരിക്കുന്ന ചടങ്ങിൽ ഹൊസ്ദുർഗ് ബാർ അസോസിയേഷൻ അംഗങ്ങളായ അഭിഭാഷകർ ചേരിതിരിഞ്ഞു. ഹൊസ്ദുർഗ് അഡ്വക്കേറ്റ്സ് വെൽഫെയർ സൊസൈറ്റിക്ക് സമീപം തയ്യാറാക്കിയ വേദിയിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ അഭിഭാഷകരുടെ മക്കളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും നടത്തിയ ചടങ്ങിലാണ് കണ്ണൻ മാരാരെ ആദരിക്കാൻ ബാർ അസോസിയേഷൻ തീരുമാനിച്ചത്. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ. എം. പിയാണ് ഉദ്ഘാടകൻ.

അഭിഭാഷകരെയും, കുടുംബാംഗങ്ങളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഹൊസ്ദുർഗ് സബ് ജഡ്ജ് കെ. വിദ്യാധരനും, അഭിഭാഷക സംഘടനാ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. ഹൊസ്ദുർഗ് ബാർ അസോസിയേഷന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ആദരിക്കൽ ചടങ്ങ് ചർച്ചയായത്. മുതിർന്ന അഭിഭാഷകരെ ആദരിക്കാൻ തയ്യാറാവാത്ത ബാർ അസോസിയേഷൻ സ്റ്റാമ്പ് വെണ്ടറെ മാത്രം ആദരിച്ചാൽ പോരെന്നും, തട്ടുകട കുമാരനെയും, മോരും വെള്ളം ഗംഗാധരനെയും കൂടി ആദരിക്കണമെന്നാണ് അഡ്വ. ദിലീഷ്കുമാർ ചടങ്ങിനെതിരെ പോസ്റ്റിട്ടത്.

ആദരിക്കൽ ചടങ്ങിനായി പണപ്പിരിവ് നടത്തുന്നതായി അറിഞ്ഞുവെന്നാണ് അഭിഭാഷകൻ പറഞ്ഞത്. രാഷ്ട്രീയ പാർട്ടികൾ ആദരിച്ചുവെന്ന് കരുതി കണ്ണൻമാരാരെ അഭിഭാഷകർ ആദരിക്കേണ്ടതുണ്ടോയെന്ന് വ്യക്തമാക്കണം. സിപിഎം കോൺഗ്രസ്സ് അനുഭാവികളായ ബഹു ഭൂരിപക്ഷം അഭിഭാഷകരും കൂടിയാലോചിച്ചാണ് കണ്ണൻ മാരാരെ ആദരിക്കാൻ തീരുമാനിച്ചത്.

LatestDaily

Read Previous

മുൻ ചെയർമാന്റെ അനധികൃത ഭൂമി: പരാതി നൽകി

Read Next

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; പരാതിയുമായി പതിനഞ്ചുകാരന്റെ ശബ്ദ സന്ദേശം