ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണം; ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സർവകലാശാല നിയമനം സംബന്ധിച്ച ഗവർണറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതില്‍പ്പരം അസംബന്ധം പറയാൻ ആർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘പേഴ്സണൽ സ്റ്റാഫിന്‍റെ ബന്ധുവിനെ നിയമിച്ച കാര്യം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ ചാന്‍സലര്‍ നിയമിക്കുമെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാവില്ല, അനധികൃത നിയമനങ്ങൾ നടത്താൻ അനുവദിക്കില്ല’ തുടങ്ങിയ ഗവർണറുടെ വാക്കുകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഗവർണർ പറഞ്ഞതിനേക്കാൾ കൂടുതൽ അസംബന്ധം ആർക്കും പറയാൻ കഴിയില്ലെന്നും അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാഫിന്‍റെ ബന്ധു മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുകയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഇതാണോ ഗവർണർ പദവിയുടെ അർത്ഥം, ഇതാണോ ചാൻസലർ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ബന്ധുവായതുകൊണ്ട് അപേക്ഷിക്കാൻ കഴിയില്ലെന്ന് പറയാൻ ആർക്കാണ് അധികാരം. ആരാണ് ഭീഷണി സ്വരത്തിൽ സംസാരിക്കുന്നതെന്ന് നാട് കാണുന്നുണ്ട്. ഇതുവരെ, അവരവർക്ക് എന്തെങ്കിലും ഗുണം കിട്ടട്ടെ എന്ന് കരുതി നോക്കി നിൽക്കുക ആയിരുന്നു. ഏത് കൈക്കരുത്തും ഭീഷണിയും ആണ് പ്രയോഗിച്ചത്. എന്തും വിളിച്ചു പറയാമെന്നാണോ കരുതിയത്. സർവകലാശാലകളിൽ പോസ്റ്റർ ഒട്ടിക്കുന്നതിനെ പോലും ഗവർണർ വിമർശിക്കുന്നു. പോസ്റ്റർ രാജ് ഭവനിൽ ആണോ കൊണ്ട് പോകേണ്ടത്? ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല. അടുപ്പമുള്ളവരെങ്കിലും അത് പരിശോധിക്കണം’, മുഖ്യമന്ത്രി പറഞ്ഞു.

K editor

Read Previous

സെപ്തംബർ പേ വിഷ പ്രതിരോധ മാസമായി ആചരിക്കും: മുഖ്യമന്ത്രി

Read Next

സൗദിയിൽ സ്വർണം, ചെമ്പ് എന്നിവയുടെ വൻനിക്ഷേപങ്ങൾ കണ്ടെത്തി