സൈനികനെ എസ്ഐയും സിഐയും മർദ്ദിച്ചു; വനിതാ എസ്ഐയുടെ മൊഴി പുറത്ത്

കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ പൊലീസിന് കുരുക്ക് മുറുകുന്നു. സൈനികനും സഹോദരനും സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റുവെന്ന് തെളിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നു. വിഷ്ണുവിനെയും വിഘ്നേഷിനെയും സി.ഐയും എസ്.ഐയും മർദ്ദിച്ചുവെന്ന സ്റ്റേഷനിലെ വനിതാ എസ്.ഐയുടെ മൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥ കൂടിയായിരുന്ന എസ്.ഐ സ്വാതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയാണ് പുറത്തുവന്നത്.

സഹോദരങ്ങളെ എസ്.ഐയും സി.ഐയും മർദ്ദിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാൽ സ്റ്റേഷനിലെ ബഹളം കേട്ടെത്തിയ രണ്ട് ഉദ്യോഗസ്ഥരും സഹോദരങ്ങളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് സ്വാതിയുടെ മൊഴി. റെറ്ററായിരുന്ന എഎസ്‌ഐ പ്രകാശ് ചന്ദ്രന്‍ മദ്യപിച്ചിട്ടാണ് ജോലി ചെയ്യുന്നതെന്ന പരാതി നൽകാനാണ് സഹോദരങ്ങൾ പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ എം.ഡി.എം.എ കേസിലെ പ്രതികളെ കാണാൻ അനുവദിക്കാത്തതിനാൽ പ്രതികൾ സ്റ്റേഷനിൽ കയറി അക്രമം നടത്തിയെന്ന പൊലീസിന്‍റെ വാദം പൊളിഞ്ഞു.

രണ്ട് മാസം മുമ്പ് പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൈനികനാണ് ആക്രമണം നടത്തിയതെന്ന് വരുത്തിത്തീർക്കാൻ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ, ദൃശ്യങ്ങൾ പൊലീസിന് തന്നെ തിരിച്ചടിയായി. സൈനികനെ ആദ്യം ആക്രമിച്ചത് പൊലീസുകാരനാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

K editor

Read Previous

12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ്; അച്ഛനും മുത്തശിയും അറസ്റ്റിൽ

Read Next

ഖത്തർ പൊതുഗതാഗത സൗകര്യങ്ങളിൽ മാസ്ക് ഇനി നിർബന്ധമല്ല