വരന്റെ ചിത്രം കാസർകോട്ടെ ടിക്‌ടോക് താരത്തിന്റേത്

കൊച്ചി: ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘത്തില്‍ സ്ത്രീകളടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നടി ഷംന കാസിം.

വരന്റെ മാതാവായും സഹോദരന്റെ ഭാര്യയായും സ്ത്രീകള്‍ ഫോണില്‍ സംസാരിച്ചിരുന്നതായി നടി ഷംന പറഞ്ഞു. വരന്റെ സഹോദരന്റെ മകളാണെന്ന് പരിചയപ്പെടുത്തി ഒരു ചെറിയ പെണ്‍കുട്ടിയും ഫോണില്‍ സംസാരിച്ചിരുന്നു.

വിവാഹാലോചന വന്നതിന് പിന്നാലെയാണ് സംഘം ഫോണില്‍ സംസാരിച്ചത്. ബന്ധുക്കള്‍ വഴിയാണ് വിവാഹാലോചന വന്നത്. കോഴിക്കോട് രാമനാട്ടുകരയിലെ വിലാസമാണ് ഇവര്‍ നല്‍കിയത്.

വരന് ദുബായില്‍ ജ്വല്ലറി ബിസിനസാണെന്ന് പറഞ്ഞു. പിന്നീട് വരനെന്ന് പറഞ്ഞയാളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഇയാള്‍ ഒഴിഞ്ഞുമാറി. വരന്റെ ബന്ധുക്കളാണെന്ന് പരിചയപ്പെടുത്തിയാണ് ചിലര്‍ തന്റെ പിതാവിനെ വിളിച്ചത്.

വരന്റെ ഉമ്മയും മറ്റും കൊച്ചിയിലുണ്ടെന്നും, വീട്ടില്‍ വന്ന് മകളെ കാണട്ടെയെന്നും ചോദിച്ചു. തന്റെ പിതാവ് അതിന് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ അവര്‍ വന്നപ്പോള്‍ സ്ത്രീകളാരും കൂടെയുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി കിട്ടിയില്ല. ഇവര്‍ മടങ്ങിയതിന് ശേഷം വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് സംഘത്തിലുണ്ടായിരുന്നവര്‍ കാറിന്റെയും വീടിന്റെയും ഫോട്ടോ എടുത്തത് ശ്രദ്ധയില്‍പ്പെട്ടത്.

കാറിന്റെ നമ്പര്‍ പ്ലേറ്റ് മാത്രം ഫോൺ ക്യാമറയിൽ പകര്‍ത്തിയിരുന്നു. പിന്നാലെ ഫോണില്‍ വിളിച്ച് ഭീഷണിയായി. പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് വരെ സംഘം ഭീഷണിപ്പെടുത്തിയതായും ഷംന പറഞ്ഞു.

വരന്റെ എന്ന പേരില്‍ കാസര്‍കോട്ടുള്ള ഒരു ടിക് ടോക് താരത്തിന്റെ ഫോട്ടോയും വീഡിയോകളുമാണ് ഇവര്‍ നേരത്തെ അയച്ചു തന്നതെന്ന്. നടി കഴിഞ്ഞദിവസം തന്നെ വെളിപ്പെടുത്തിയിരുന്നു.

തട്ടിപ്പില്‍ കൂടുതല്‍ പേര്‍ കുടുങ്ങാതിരിക്കാനാണ് പരാതി നല്‍കിയതെന്നും, അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ കേരള പോലീസിനെ അഭിനന്ദിക്കുന്നതായും പോലീസില്‍ അഭിമാനമുണ്ടെന്നും നടി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ നടിയോട് നേരിട്ടെത്തണമെന്ന് കൊച്ചി മരട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷംന കാസിം നിലവില്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ്. ഷൂട്ടിങ് പൂര്‍ത്തിയാക്കി അടുത്തദിവസം തന്നെ കൊച്ചിയിലെത്തി വിവരങ്ങള്‍ നല്‍കുമെന്നും നടി പറഞ്ഞു.

LatestDaily

Read Previous

നടി ഷംനയെ ഭീഷണിപ്പെടുത്തിയ സംഘം മറ്റൊരു തട്ടിപ്പും നടത്തി

Read Next

മൂന്നാം ഭർത്താവിനെ ഉപേക്ഷിച്ച യുവതി രണ്ടാം ഭർത്താവിനൊപ്പം വീടുവിട്ടു