ഹോട്ടൽ മുറിയിൽ യുവതിയെ ബലാത്സംഗം ചെയ്ത യുവാവ് മുങ്ങി

മാനഭംഗം നടന്നത് 2019 ഡിസംബറിൽ കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ

കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 24 കാരിയായ അവിവാഹിതയെ വിവാഹ വാഗ്ദാനം നൽകി കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഒളിവിൽ.

കാഞ്ഞങ്ങാട് തെക്കേപ്പുറം സ്വദേശിയും കുശാൽ നഗറിൽ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ 33 കാരനാണ് യുവതിയെ കോഴിക്കോട് എം.എം. അലി റോഡിലെ സ്വകാര്യ ലോഡ്ജിൽ തന്ത്രപരമായി കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. 2019 ഡിസംബർ മാസത്തിലാണ് സംഭവം.

ഫേസ്ബുക്ക് വഴിയാണ് യുവതിയും തെക്കേപ്പുറം യുവാവും തമ്മിൽ പരിചയത്തിലായത്. പരിചയം പ്രണയമായി മാറിയതോടെ  യുവാവ് യുവതിക്ക് വിവാഹ വാഗ്ദാനം നൽകി. ഒന്നാന്തരം പുതുവസ്ത്രങ്ങൾ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തെക്കേപ്പുറം യുവാവ് യുവതിയെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയത്. വൈകുന്നേരം തിരികെ വീട്ടിലെത്തിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

2019 ഡിസംബർ 1ന് കോഴിക്കോട്ടെത്തിയ യുവതിയെ യുവാവ് സ്വകാര്യ ലോഡ്ജിലേക്ക്  കൊണ്ടുപോകുകയായിരുന്നു.

ഡിസംബർ 2ന് ഉച്ചവരെ ഇരുവരും ലോഡ്ജിൽ തങ്ങി. കാമുകനെ വിശ്വസിച്ച് കോഴിക്കോട്ടേയ്ക്ക് പോയ യുവതിയെ യുവാവ് ലോഡ്ജ് മുറിയിൽ ബലാത്സംഗത്തിനിരയാക്കി.

ഈ സംഭവത്തിന് ശേഷം തെക്കേപ്പുറം യുവാവ് യുവതിയെ ഭീഷണിപ്പെടുത്തി പല തവണയായി 40,000 രൂപയും, 1 പവന്റെ സ്വർണ്ണവും കൈക്കലാക്കി.

കോഴിക്കോട്ടെ കിടപ്പറ രംഗങ്ങളും, യുവതിയുടെ നഗ്നഫോട്ടോയും തന്റെ കൈയ്യിലുണ്ടെന്നും, അത് പരസ്യപ്പെടുത്തുമെന്നുമായിരുന്നു യുവാവിന്റെ ഭീഷണി.

ഏറ്റവുമൊടുവിൽ, ഫോണിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് യുവാവ് 15,000 രൂപ തട്ടിയെടുത്തത്. ഡിസംബർ 11നാണ് യുവതി അവസാനം യുവാവിന് പണം കൊടുത്തത്. കാമുകനെക്കുറിച്ച്  പിന്നീട് വിവരങ്ങളൊന്നും ലഭ്യമാകാത്തതിനെത്തുടർന്ന് യുവതി ഡിസംബർ 18ന് അമ്പലത്തറ പോലീസിൽ പരാതി കൊടുത്തു.

2020 ജനുവരി 1ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും ഇവർ പരാതി നൽകിയിരുന്നു.

സംഭവം നടന്നത് കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അമ്പലത്തറ പോലീസ്് കേസ് തുടർനടപടികൾക്കായി കോഴിക്കോട് കസബ സ്റ്റേഷന് കൈമാറിയിരിക്കുകയാണ്.

കസബ പോലീസ് സ്റ്റേഷനിലെ വനിതാ ഓഫീസർ യുവതിയുടെ മൊഴിയെടുക്കുകയും, ബലാത്സംഗം നടന്ന ലോഡ്ജിലെത്തിച്ച് തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.

കേസ് റജിസ്റ്റർ ചെയ്തതോടെ യുവാവ് ഒളിവിലാണ്.  കാമുകനെ അന്വേഷിച്ച് യുവതി കുശാൽ നഗറിലെ താമസ സ്ഥലത്ത് എത്തിയിരുന്നെങ്കിലും, ഇയാൾ ഗൾഫിൽ പോയെന്ന മറുപടിയാണ് മാതാവിൽ നിന്ന് ലഭിച്ചത്.

തന്നെ വഞ്ചിച്ച കാമുകനെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്ക ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് വഞ്ചിതയായ യുവതിയുടെ ആവശ്യം.

LatestDaily

Read Previous

വഖഫ് ഭൂമി തന്നെ : എംഎൽഏയുടെ വാദം പൊളിഞ്ഞു

Read Next

സ്ഥലംമാറ്റം ലഭിച്ച പോലീസ് ഇൻസ്പെക്ടർമാർ പിടി വിടുന്നില്ല