എംപിയെ വധിക്കാൻ ഗൂഢാലോചന മൂന്ന് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കേസ്സ്

കാഞ്ഞങ്ങാട്: കോൺഗ്രസ്സ് നേതാക്കൾ തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പരാതിയിൽ മൂന്ന് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ഹൊസ്ദുർഗ് പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി  കേസ്സെടുത്തു.

യാത്രാ മധ്യേ മാവേലി എക്സ്പ്രസ്സിൽ എംപിയെ ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞതിനെത്തുടർന്ന് കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയ പ്രവാസി കോൺഗ്രസ്സ് കാസർകോട് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് സിക്രട്ടറിയും മുൻ നഗരസഭാ കൗൺസിലറുമായ അനിൽ വാഴുന്നോറടി, കാഞ്ഞങ്ങാട്ടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ  ബവിൻ രാജ് എന്നിവർക്കെതിരെയാണ് പോലീസ് എംപിക്ക് നേരെയുള്ള കൊലപാതക ഗൂഢാലോചനയ്ക്ക് കേസ്സെടുത്തിരിക്കുന്നത്.

ജില്ലാ പോലീസ് മേധാവി, പി. ബി. രാജീവന് എംപി, ഇമെയിലിൽ  നൽകിയ പരാതിയിലാണ് പോലീസ് മൂന്ന് പേരെ പ്രതി ചേർത്ത് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എംപിയെ കൊലപ്പെടുത്താൻ വാഴുന്നോറൊടിയിൽ മൂന്ന് കോൺഗ്രസ്സ് നേതാക്കൾ ഗൂഢാലോചന നടത്തിയതായാണ് എംപിയുടെ പരാതിയിലുള്ള പ്രധാന ആരോപണം. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ദൽഹിയിലേക്കുള്ള  യാത്രാമധ്യേ മാവേലി എക്സ്പ്രസ്സിൽ കൊല്ലാനായിരുന്നു  പദ്ധതിയെന്ന് എംപി പോലീസ് പരാതിയിൽ പറയുന്നു.

ഉന്നതർ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസം ദൽഹിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബവിൻ രാജ് എന്ന യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ തന്റെ ഡ്രൈവറെ വിളിച്ച് യാത്രയെക്കുറിച്ച് അന്വേഷിച്ചിരുന്നു. എംപി ഒറ്റയ്ക്കാണോ ദൽഹിക്ക് പോകുന്നതെന്ന് ആരാഞ്ഞാണ് ഫോൺ കോൾ കട്ട് ചെയ്തത്. യാത്ര സംബന്ധിച്ച് കാര്യങ്ങൾ തിരക്കിയത് തന്നെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണെന്ന് എംപി പരാതിപ്പെട്ടു.

ഉയർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് ഗൂഢാലോചനയിൽ ബന്ധമുണ്ടെന്നാണ് ഉണ്ണിത്താന്റെ ആരോപണം. വാഴുന്നോറൊടിയിൽ നടന്ന ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം. എംപിയെ ട്രെയിനിൽ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് കാസർകോട് റെയിൽവെ പോലീസ് കേസ്സെടുത്തതിന് പിന്നാലെയാണ് ഉണ്ണിത്താൻ മറ്റൊരു പരാതിയുമായി  വീണ്ടും പോലീസിനെ സമീപിച്ചത്.

LatestDaily

Read Previous

ആൾമാറാട്ടവും ബലാത്സംഗവും പാണത്തൂർ യുവാവിനെതിരെ കേസ്സ്

Read Next

ജില്ലയിൽ ഡിസിസി നേതൃത്വവും എംപിയും തുറന്ന പോരിൽ