രാജ്യത്ത് 2047ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പിഎഫ്ഐ പദ്ധതിയിട്ടു; കണ്ടെത്തലുമായി എൻഐഎ

ന്യൂഡൽഹി: 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കണ്ടെത്തൽ. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎയുടെ കണ്ടെത്തൽ.

ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ സർവീസ് ടീമും കില്ലർ ടീമും പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണത്തിനും സംഘടനാ നേതാക്കളെ നിരീക്ഷിക്കുന്നതിനുമാണ് സർവീസ് ടീം രൂപീകരിച്ചത്. കൊലപാതകം ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങൾക്കാണ് കില്ലർ സംഘം രൂപീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.

പോപ്പുലർ ഫ്രണ്ടിന്‍റെ പ്രധാന നേതാക്കളുടെ നിർദേശപ്രകാരമാണ് ഇരു ടീമുകളും പ്രവർത്തിച്ചിരുന്നത്. സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കാനും അസ്വസ്ഥത സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചിരുന്നതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് എൻ.ഐ.എ കഴിഞ്ഞ ദിവസം പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ആകെ 20 പ്രതികളാണുള്ളത്. ഇവരിൽ ആറുപേർ ഒളിവിലാണ്.

K editor

Read Previous

ഗുജറാത്തിലെ ചരിത്രവിജയം; മോദിയുടെ സ്വർണ്ണ ശില്പം നിര്‍മിച്ച് ജ്വല്ലറി ഉടമ

Read Next

ബാഫ്റ്റ പുരസ്കാരം; അന്തിമ പട്ടികയിൽ നിന്ന് ‘ആർആർആർ’ പുറത്ത്