പോള്‍ മുത്തൂറ്റ് വധക്കേസില്‍ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയില്‍

ദില്ലി: പോൾ മുത്തൂറ്റ് വധക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചു. എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് മുത്തൂറ്റ് കുടുംബത്തിന്‍റെ ഹർജി. ഒന്നാം പ്രതി ജയചന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീൽ സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

യുവ വ്യവസായി പോൾ എം ജോർജിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളെ 2019 ൽ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീഷ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒൻപതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെ വിട്ടത്. എട്ട് പ്രതികളുടെയും ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി. കേസിലെ കൊലക്കുറ്റവും ഹൈക്കോടതി റദ്ദാക്കി.

രണ്ടാം പ്രതി കരി സതീഷ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയില്ല. അതിനാൽ, ശിക്ഷ റദ്ദാക്കിയില്ല. കേസിലെ ഒൻപതാം പ്രതിയെ എല്ലാ ശിക്ഷകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എഎം ഷഫീഖ് പ്രതികളെ വെറുതെവിട്ടത്. സിബിഐയാണ് കേസ് അന്വേഷിച്ചത്.

K editor

Read Previous

ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് വ്‌ലാദിമിര്‍ പുടിൻ

Read Next

‘സംയുക്ത തിയേറ്റര്‍ കമാന്‍ഡുകള്‍ ഉടൻ’; പ്രഖ്യാപനവുമായി രാജ്നാഥ് സിംഗ്