പരപ്പയിൽ കോൺഗ്രസ്സ് പ്രവർത്തകർക്ക് കുത്തേറ്റു കോൺഗ്രസ്സ് ഓഫീസിന് പ്രതി പൂട്ടിട്ടു

കാഞ്ഞങ്ങാട്: പരപ്പ ഇടത്തോട് രണ്ട് കോൺഗ്രസ്സ് പ്രവർത്തകർക്ക് കുത്തേറ്റ് ഗുരുതരം.  ഇടത്തോട്ടെ കോൺഗ്രസ്സ് പ്രവർത്തകരായ രഞ്ജിത്ത് 23, രമേശൻ 33, എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ വൈകീട്ട് 6 മണിക്ക് ഇടത്തോട്ടെ കോൺഗ്രസ്സ് ഓഫീസിന് മുന്നിലാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് കഠാര കുത്തേറ്റത്. ഇരുവരുടെയും ഉദരത്തിലാണ് കുത്തേറ്റത്.

രക്തം വാർന്ന് ഗുരുതരനിലയിലായ രഞ്ജിത്തിനെയും രമേശനെയും സഹപ്രവർത്തകരും ബന്ധുക്കളും ചേർന്ന് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ട്. കോൺഗ്രസ്സ് പ്രവർത്തകരെ കുത്തിയ ഇടത്തോട്ടെ മാധവനെ 40, വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തു. നരഹത്യാശ്രമത്തിന് കേസ്സെടുത്തു.  പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇടത്തോട്ടെ കോൺഗ്രസ്സ് ഓഫീസിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

പ്രതിയുടെ പിതാവിന്റെ സഹോദരനിൽ നിന്നും വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ്സ് കമ്മിറ്റി വാങ്ങിയ സ്ഥലത്ത് നിർമ്മിച്ച പാർട്ടി ഓഫീസിന് കഴിഞ്ഞ ദിവസം മാധവൻ മറ്റൊരു പൂട്ടിട്ടിരുന്നു. തങ്ങളുടെ സ്ഥലത്താണ് കോൺഗ്രസ്സ് ഓഫീസുള്ളതെന്നും, സ്ഥലം കോൺഗ്രസ്സിന് റജിസ്റ്റർ ചെയ്ത് നൽകിയിട്ടില്ലെന്നും അവകാശപ്പെട്ടാണ് മാധവൻ ഓഫീസിന് പൂട്ടിട്ടത്. വിവരമറിഞ്ഞെത്തിയ രഞ്ജിത്തും രമേശനും കോൺഗ്രസ്സ് ഓഫീസിനിട്ട പൂട്ട് തകർത്ത് ഓഫീസ് തുറന്നു. ഇതിൽ പ്രകോപിതനായാണ് മാധവൻ കോൺഗ്രസ്സ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചത്. സ്ഥലവും കെട്ടിടവും കോൺഗ്രസ്സ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ളതാണെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

റംല കേസ്സ് ഒതുക്കാൻ പോലീസും ഇടനിലക്കാരും

Read Next

നിയമസഭാ തെരഞ്ഞെടുപ്പ് ഇടതിലും വലതിലും വിശ്വസിക്കാൻ കഴിയാതെ മുസ്ലീം സമൂഹം