പറക്കളായിയിൽ ബിജെപി നടത്തിയത് ആസൂത്രിത അക്രമം

കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിയിൽ സിപിഎം അനുഭാവികളായ കുടുംബത്തിന് നേരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് സൂചന.  പറക്കളായിയിൽ വലിയടുക്കത്തെ രാമകൃഷ്ണനും, കുടുംബവും സിപിഎമ്മിന് വോട്ട് ചെയ്തതിന്റെ പ്രതികാര നടപടിയെന്നോണമാണ് യുവമോർച്ച നേതാവ് ശ്രീജിത്ത് പറക്കളായിയടക്കമുള്ള ബിജെപി പ്രവർത്തകർ രാമകൃഷ്ണന്റെ വീടാക്രമിച്ചത്.

 സംഘടിച്ചെത്തിയ ബിജെപി പ്രവർത്തകർ ആദ്യം രാമകൃഷ്ണന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു.കല്ലേറിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ രാമകൃഷ്ണന്റെ മകൻ മിഥുൻ രാജിനെ ഇരുളിൽ പതിങ്ങിയിരുന്ന സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു.  ഇതിനിടെ ശ്രീജിത്ത് പറക്കളായി വീട്ടിനകത്ത് കയറി ജനാലച്ചില്ലുകൾ അടിച്ചു തകർത്തതായും ആക്രമണത്തിനിരയായ മിഥുൻ രാജ് പറഞ്ഞു. ബിജെപി ശക്തി കേന്ദ്രമായ പറക്കളായിയിൽ സിപിഎം അനുഭാവികളായ കുടുംബം താമസിക്കുന്നതിൽ പ്രദേശത്തെ ബിജെപി പ്രവർത്തകർക്ക് അസഹിഷ്ണുതയുണ്ടായിരുന്നു.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ആക്രമണ കേസിലെ പ്രതിയായ ബിജെപി വലിയടുക്കം ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് രാജീവൻ അയ്യങ്കാവ് കുടുംബത്തിനെതിരെ അപവാദപ്രചരണം നടത്തിയിരുന്നു. ഈ വിഷയത്തിൽ രാമകൃഷ്ണന്റെ കുടുംബം എസ്എംഎസിലും അമ്പലത്തറ പോലീസിലും പരാതി കൊടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. രാമകൃഷണന്റെ കുടുംബത്തോട് പറക്കളായിയിലെ ബിജെപി പ്രവർത്തകർ അടുപ്പം കാണിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഏറ്റവുമൊടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ രാമകൃഷ്ണനും, കുടുംബവും എൽഡിഎഫിന് വോട്ട് ചെയ്തതും, ബിജെപി പ്രവർത്തകരുടെ പക വർദ്ധിച്ചു.

പറക്കലായി ആക്രമണക്കേസിൽ 6 പേർക്കെതിരെയാണ് അമ്പലത്തറ പോലീസ് നരഹത്യാശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ രമ്യേഷാണ് മിഥുൻ രാജിനെ അടിച്ചു വീഴ്ത്തിയത്. രണ്ടാം പ്രതിയായ വിവേക് വലിയടുക്കമാണ് മിഥുൻ രാജിന്റെ മാതാവ് ഒാമനയുടെ തലയ്ക്ക് ഇരുമ്പുവടികൊണ്ടടിച്ചത്. രണ്ടാം പ്രതി ഒാമനയെ അസഭ്യം പറയുകയും, കൈപിടിച്ച് ഞെരിക്കുകയും ചെയ്തതിനാൽ കേസിൽ ഐപിസി, 354 വകുപ്പ് കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്.

ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് രാജീവൻ അയ്യങ്കാവാണ് രാമകൃഷ്ണനെ ഇരുമ്പുവടികൊണ്ടടിച്ചത്. ബിജെപി പ്രവർത്തകരുടെ കല്ലേറിൽ രാമകൃഷ്ണന്റെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, ശ്രീജിത്ത് പറക്കളായിയെ വീട്ടിലേക്ക് നടന്നു പോകുമ്പോൾ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നെന്ന ബിജെപിയുടെ ആരോപണത്തിൽ ദുരൂഹതയുണ്ട്.  രാമകൃഷണന്റെ വീടാക്രമിച്ച സംഘത്തിൽ ശ്രീജിത്തുമുണ്ടായിരുന്നെന്നാണ് കുടുംബം പോലീസിന് നൽകിയ പരാതിയിൽ പരയുന്നത്.

പരാതിയുടെ ഭാഗമായി റജിസ്റ്റർ ചെയ്ത കേസിൽ യുവമോർച്ചാ നേതാവ് ശ്രീജിത്ത് പറക്കളായിയും പ്രതിയാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് ശ്രീജിത്തും സംഘവും തങ്ങളെ ആക്രമിച്ചതെന്നാണ് രാമകൃഷ്ണനും കുടുംബവും അവകാശപ്പെടുന്നത്. ആക്രമണ സംഭവങ്ങൾക്കിടയിലാണ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റതെന്നും സംശയിക്കുന്നു.

LatestDaily

Read Previous

കോവിഡ് വ്യാപനം; കാഞ്ഞങ്ങാട്ട് കർശ്ശന നിയന്ത്രണം

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ് : എംഎൽഏക്കെതിരെ വീണ്ടും കേസ്