‘എന്റെ മനം നിറഞ്ഞ്, കണ്ണ് നിറഞ്ഞ്, മക്കള്‍ എല്ലാവര്‍ക്കും നന്ദി’

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. പൊന്നാട അണിയിച്ച് പുരസ്കാരം സമ്മാനിച്ച ശേഷം മുഖ്യമന്ത്രി നഞ്ചിയമ്മയ്ക്ക് ഹസ്തദാനം നൽകി. നഞ്ചിയമ്മയുടെ മറുപടി അവരുടെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്ന പുഞ്ചിരിയായിരുന്നു. ശബ്ദം പോയിരിക്കുകയാണെങ്കിലും കുട്ടികൾക്കായി ഒരു പാട്ട് കൂടി പാടാൻ നഞ്ചിയമ്മ മറന്നില്ല. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണ ഉദ്ഘാടനത്തിൽ വച്ചാണ് മുഖ്യമന്ത്രി നഞ്ചിയമ്മയെ ആദരിച്ചത്.

പ്രതിഭാശാലികളായ നിരവധി ആളുകൾ തങ്ങളുടെ കൂട്ടത്തിലുണ്ടെന്നും അവരെ സർക്കാർ പുറത്തുകൊണ്ടുവരണമെന്നും നഞ്ചിയമ്മ ആവശ്യപ്പെട്ടു. “എന്‍റെ മനസ്സ് നിറഞ്ഞു, കണ്ണുകൾ നിറഞ്ഞു. മക്കൾ എനിക്ക് നൽകിയ അവാർഡാണിത്. ഞാൻ കഷ്ടപ്പെട്ട് മേടിച്ചതല്ല. എന്റെ പാട്ടിനെ ഇനീം ഞാന്‍ നിങ്ങള്‍ക്ക് തരാം. ഇനീം മക്കള്‍ ഉള്ളിലുണ്ട്. അവരെ സര്‍ക്കാര്‍ പൊറത്ത് കൊണ്ടുവരണം. എന്റെ പാട്ട് പുടിച്ചാ എടുത്താല്‍ മതിയെന്നാണ് സച്ചി സാറിനോട് പറഞ്ഞത്. എനിക്ക് കൊറേ പറയാനും പാടാനുമുണ്ട്”, നഞ്ചിയമ്മ പറഞ്ഞു. 

ഒരുപാട് പ്രോഗ്രാം ഉള്ളതുകൊണ്ട് തന്‍റെ ശബ്ദം പോയെന്ന് പറഞ്ഞ് നഞ്ചിയമ്മ ക്ഷമാപണം നടത്തി. എന്നാൽ ഒരു പാട്ട് കൂടി പാടാമെന്ന് പറഞ്ഞാണ് നഞ്ചിയമ്മ വാക്കുകൾ അവസാനിപ്പിച്ചത്. നഞ്ചിയമ്മ “കലക്കാത്ത സന്ദനമേരം” എന്ന ഗാനം ആലപിച്ചപ്പോൾ വലിയ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 

K editor

Read Previous

യുഎഇയിൽ താപനില 50°C കടന്നു ; ഈ വർഷം ഇത് രണ്ടാം തവണ

Read Next

ലാൻഡിംഗിനിടെ വിമാനം പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് നാല് പൈലറ്റുമാരെ എയർവേയ്സ് പിരിച്ചുവിട്ടു