യുപിയിൽ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും പൊള്ളലേറ്റു മരിച്ചു; 13 പേർക്കെതിരെ കേസ്

കാൻപുർ: ഉത്തർപ്രദേശിലെ കാൻപുരിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിൽ അമ്മയും മകളും വെന്തുമരിച്ചു. നേഹ ദീക്ഷിത്, പ്രമീള ദീക്ഷിത് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ), ബുൾഡോസർ ഓപ്പറേറ്റർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും മരണത്തെ തുടർന്ന് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി.

ഇരുവരും വീടിനുള്ളിലായിരുന്നപ്പോൾ തങ്ങളെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാരാണ് തീയിട്ടതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. അതേസമയം ഒഴിപ്പിക്കുന്നതിനിടെ ഇരുവരും തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

റൂറ പ്രദേശത്തെ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഇവിടെ സർക്കാർ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടവും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു സംഭവം. അതേസമയം മുൻകൂട്ടി അറിയിക്കാതെ ബുൾഡോസറുമായി അധികൃതർ എത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം.

Read Previous

മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ല; അദാനി വിവാദത്തില്‍ നിലപാട് വ്യക്തമാക്കി അമിത് ഷാ

Read Next

ബിബിസി ഡൽഹി ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ്