സദാചാര ഗുണ്ടകൾ സമീറിനോട് ചെയ്തത് കണ്ണില്ലാക്രൂരത

അമ്പലത്തറ: അമ്പലത്തറ നായിക്കുട്ടിപ്പാറയിൽ സദാചാര ഗുണ്ടായിസം ചോദ്യം ചെയ്തതിന്റെ പേരിൽ തലയ്ക്കടിയേറ്റ യുവാവിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.  ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയ യുവാവ് അപസ്മാര ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്നാണ് വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് തന്നെ മാറ്റിയത്. ജനുവരി 16-ന് നായിക്കുട്ടിപ്പാറയിൽ നടന്ന സദാചാര ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ കണ്ണില്ലാത്ത ക്രൂരതയാണ് ആക്രമിസംഘം സമീർ എന്ന യുവാവിനോട് കാണിച്ചത്.

ഇരുമ്പ് പൈപ്പിൽ ആണിയടിച്ച് തയ്യാറാക്കിയ ആയുധമുപയോഗിച്ച് തലയ്ക്കടിച്ചതിനെത്തുടർന്ന് സമീറിന്റെ തലയിൽ മുഴുവൻ തുന്നലിടേണ്ടി വന്നു. നേരത്തെ അപസ്മാര ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന യുവാവിന് തലയ്ക്ക് അടിയേറ്റതിനെത്തുടർന്നാണ് അപസ്മാര ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങിയത്. തലയോട്ടിക്ക് അടിയേറ്റ സമീറിനെ മംഗളൂരു ഇന്ത്യാന ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് യുവാവിനെ മുറിയിലേക്ക് മാറ്റിയത്. ഇന്നലെ മുതലാണ് ഇദ്ദേഹം ആശുപത്രിയിൽ അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്.

തലയോട്ടിയുടെ മുൻവശം മുതൽ വലതുചെവിയുടെ സമീപം വരെയും, ചെവിക്ക് പിറകിലും, നെറ്റിക്കും നിറയെ ശസ്ത്രക്രിയയെത്തുടർന്ന് തുന്നലുകളിടേണ്ടി വന്ന യുവാവിന്റെ ചിത്രം ദയനീയമാണ്. സമീറിനെ ആക്രമണത്തിൽ നിന്നും രക്ഷിക്കാനെത്തിയ അമ്പലത്തറ ഏ.കെ. ഹൗസിലെ മുഹമ്മദ്കുഞ്ഞിയുടെ മകൻ എം. മുനീറിനും മർദ്ദനത്തിൽ പരിക്കേറ്റിരുന്നു.  സമീറിനെതിരെയുണ്ടായ ആക്രമണത്തിൽ അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത വധശ്രമക്കേേസിലെ ഒന്നാം പ്രതി സാദിഖിന്റെ പരാതിയിൽ പോലീസ് റജിസ്റ്റർ ചെയ്ത നരഹത്യാശ്രമക്കേസ്സിൽ മുനീർ റിമാന്റിൽ കഴിയുകയാണ്.  സമീർ വധശ്രമക്കേസ്സിലെ ഏഴും, എട്ടും പ്രതികളായ റിയാസ്, ഫാസിൽ എന്നിവരെ പോലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

ആക്രമികൾ തലതല്ലിത്തകർന്ന സമീറിന്റെ ആരോഗ്യനില പൂർവ്വ സ്ഥിതിയിലാകാൻ കാലതാമസമെടുക്കുമെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന സൂചന.  തലയ്ക്കേറ്റ ശക്തമായ അടിയിൽ തലയോട് പിളർന്നതിനെത്തുടർന്ന് തലച്ചോറിലുണ്ടായ ആഘാതമാണ് സമീറിന് അപസ്മാര ലക്ഷണമുണ്ടാകാൻ കാരണമായതെന്നാണ് നിഗമനം.  അതേസമയം, സമീറിനെ അപായപ്പെടുത്താൻ ശ്രമിച്ച സദാചാര ഗുണ്ടാസംഘത്തിൽപ്പെട്ടവരെ രക്ഷിക്കാൻ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ടെന്നാണ് സമീറിന്റെ സുഹൃത്തുക്കൾ ആരേപിക്കുന്നത്. കോൺഗ്രസ് നേതാവിനൊപ്പം മറ്റൊരു വനിതാ നേതാവുമുണ്ടെന്നും ഇവർ പറയുന്നു.

LatestDaily

Read Previous

ബശീറിന്റെ ആഭാസ ഫോൺവിളി ഫേസ്ബുക്കിൽ പരിഹാസ പൊങ്കാല

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവർ സെക്രട്ടറിയേറ്റ് മാർച്ചിനൊരുങ്ങുന്നു