ഐഇഡി ഘടിപ്പിച്ച പെർഫ്യൂം ബോട്ടിലുമായി ലഷ്കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ

ശ്രീനഗര്‍: ജമ്മു കശ്മീരിൽ നിരവധി സ്ഫോടനങ്ങളിൽ പങ്കാളിയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) തീവ്രവാദി അറസ്റ്റിൽ. റിയാസി സ്വദേശിയായ ആരിഫ് ആണ് അറസ്റ്റിലായത്. നേരത്തെ ഒരു സർക്കാർ സ്കൂളിൽ അധ്യാപകനായിരുന്ന ആരിഫ് പിന്നീട് തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെടുകയും പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയും ചെയ്യുകയായിരുന്നു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസിൽ സ്ഫോടനം നടത്തിയതിലും ഇയാൾക്ക് പങ്കുണ്ട്.

ജനുവരി 21 ന് ജമ്മുവിലെ നർവാളിൽ നടന്ന ഇരട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ആരിഫ് അറസ്റ്റിലായത്. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഘടിപ്പിച്ച പെർഫ്യൂം കുപ്പിയും ആരിഫിൽ നിന്ന് പിടിച്ചെടുത്തതായി ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു. ഈ രീതിയിൽ പെർഫ്യൂം കുപ്പിയ്ക്കുള്ളിൽ ഐഇഡി സ്ഥാപിക്കുന്നത് ഇതാദ്യമായാണ് കണ്ടെത്തുന്നതെന്നും ഡി.ജി.പി. കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസിന് നേരെ ഭീകരാക്രമണം നടന്നത്. നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചതായും ദിൽബാഗ് സിങ് പറഞ്ഞു.

K editor

Read Previous

ന്യൂനപക്ഷ സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്രം

Read Next

എഡ്ടെക്ക് ഭീമനായ ബൈജൂസിൽ വീണ്ടും പിരിച്ചുവിടൽ; ആയിരത്തോളം പേർക്ക് ജോലി നഷ്ട്ടപ്പെട്ടു