400 ജീവനക്കാരെ കെഎസ്്ആർടിസി വാക്കാൽ പിരിച്ചുവിട്ടു

കാഞ്ഞങ്ങാട്: കെഎസ്ആർടിസി 400 ജീവനക്കാരെ സർവ്വീസിൽ നിന്ന് ഒറ്റയടിക്ക് വാക്കാൽ പിരിച്ചുവിട്ടു.

കാസർകോട് മുതൽ തിരുവനന്തപുരം  വരെയുള്ള 14 ജില്ലകളിലെ കെഎസ്്ആർടിസി ഡിപ്പോകളിൽ കഴിഞ്ഞ 11 മുതൽ 13 വരെ വർഷം സർവ്വീസുള്ള ക്ലറിക്കൽ ജീവനക്കാരെയാണ് പുതുതായി ചുമതലയേറ്റ കെഎസ്ആർടിസി മാനേജിംഗ് ഡയരക്ടർ ബിജു പ്രഭാകറിന്റെ വാക്കാലുള്ള ഉത്തരവിനെതുടർന്ന് പിരിച്ചുവിട്ടത്.

2008 മുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി അപേക്ഷ ക്ഷണിക്കുകയും, അതാതു ജില്ലാ ആസ്ഥാനങ്ങളിലുള്ള കെഎസ്ആർടിസി ഡിപ്പോയിൽ കൂടിക്കാഴ്ച നടത്തിയശേഷം നിയമനം നൽകിയ ജീവനക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്  മിനിസ്റ്റീരിയൽ എം. പാനൽ സ്റ്റാഫ് എന്നാണ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഈ ജീവനക്കാർക്ക് നൽകിയിട്ടുള്ള ഓമനപ്പേര്.

കോർപ്പറേഷൻ എം.ഡി. ബിജുപ്രഭാകർ വാക്കാൽ പുറത്തുവിട്ട ഉത്തരവ് കേരളത്തിലെ മൊത്തം കെഎസ്ആർടിസി ഡിപ്പോകളിൽ സേവനമനുഷ്ഠിക്കുന്ന, നാന്നൂറോളം വരുന്ന മിനിസ്റ്റീരിയൽ ജീവനക്കാർക്ക് വാക്കാൽ തന്നെ കൈമാറുകയും, ജുലായ് 31-ന് ഇവരുടെ സേവനം കോർപ്പറേഷൻ അവസാനിപ്പിച്ചതായി ജീവനക്കാർക്ക് നിർദ്ദേശം ലഭിക്കുകയും ചെയ്തു.

തൽസമയം 13 വർഷക്കാലം കെഎസ്ആർടിസിയിൽ നിന്ന് ഇതര ജീവനക്കാരെപ്പോലെ തന്നെ പ്രതിമാസ ശമ്പളവും, ആനുകൂല്യങ്ങളും കൈപ്പറ്റിയ ജീവനക്കാരെ പിരിച്ചുവിടുമ്പോൾ, ഒരു തരത്തിലും, വാക്കാലുള്ള ഉത്തരവ് തങ്ങൾ അനുസരിക്കില്ലെന്നും, രേഖാമൂലം തങ്ങളെ പിരിച്ചുവിടണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.

രേഖാമൂലമുള്ള  ഉത്തരവ് ഇറക്കാൻ കഴിയില്ലെന്ന നിലപാടിൽ കോർപ്പറേഷൻ എം.ഡി, ഉറച്ചുനിൽക്കുകയാണ്.

13 വർഷം വരെ കോർപ്പറേഷൻ ഡിപ്പോകളിൽ ജോലി ചെയ്തിട്ടുള്ള ജീവനക്കാരിൽ പലരും 40 വയസ്സിന് മുകളിലെത്തി നിൽക്കുന്നവരാണ്.

ഇവർക്കാകട്ടെ പ്രായ ക്കൂടുതൽ ഒന്നുകൊണ്ടു മാത്രം ഇനി മറ്റൊരു സർക്കാർ ജോലിയിൽ കയറാനും കഴിയില്ല.

മിനിസ്റ്റീരിയൽ ജീവനക്കാരെ രേഖാമൂലം പിരിച്ചുവിട്ടാൽ ആ ഉത്തരവുമായി ജീവനക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന കാരണത്താലാണ് കോർപ്പറേഷൻ എം.ഡി, രേഖാമൂലം ഉത്തരവു നൽകാൻ മടിക്കുന്നത്.

2020 ആഗസ്റ്റ് ഒന്നുമുതൽ ഡിപ്പോ ഓഫീസുകളിൽ ഒപ്പിടാൻ മിനിസ്റ്റീരിയൽ ജീവനക്കാരെ അനുവദിക്കില്ലെന്ന  സൂചന ഡിപ്പോ മാനേജർമാർ നൽകിയിട്ടുണ്ട്.

കടുത്ത തൊഴിലാളി ദ്രോഹമാണ് കോർപ്പറേഷന്റെ പുതിയ എം.ഡി, ഈ പിരിച്ചുവിടൽ നടപടിയിലൂടെ നടപ്പിലാക്കിയത്.

400 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടപ്പോൾ, കുടുംബത്തിൽ ഒരാൾക്ക് അഞ്ചുപേർ കണക്കിൽ 2000 പേരുടെ ജീവിതമാണ് നോക്കുകുത്തി ആയിട്ടുള്ളത്.

LatestDaily

Read Previous

മാനദണ്ഡം പാലിക്കാതെ ചടങ്ങുകൾ: കാസർകോട്ട് സ്ഥിതി ഗുരുതരം

Read Next

പിരിച്ചുവിട്ട ഒഴിവിൽ വനിത കണ്ടക്ടർമാരെ ഇരുത്താൻ നീക്കം