കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി; ഉദ്ഘാടനം ചെയ്ത് മന്ത്രി വി എൻ വാസവൻ

കോട്ടയം: സമകാലിക സാമൂഹിക ജീവിതത്തിന്‍റെ നേർക്കാഴ്ചകളാണ് സിനിമകളെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അനശ്വര തിയേറ്ററിൽ കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവികതയുടെ സന്ദേശം അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കാൻ ഈ ചലച്ചിത്രോത്സവം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ബെഞ്ചമിൻ ബെയ്ലി, ചവറയച്ചൻ എന്നിവരിലൂടെ അക്ഷരങ്ങൾക്ക് നിറം നൽകിയ നാടാണ് കോട്ടയം. കാഞ്ഞിരപ്പള്ളി സ്വദേശിയായ ചെറിയാനാണ് ആദ്യ ശബ്ദ സിനിമയുടെ അമരക്കാരൻ. ജോൺ എബ്രഹാം, അരവിന്ദൻ, അഭയദേവ്, ജയരാജ് എന്നിങ്ങനെ എല്ലാ അർത്ഥത്തിലും സാംസ്കാരികമായി സമ്പന്നമായ സ്ഥലമാണ് കോട്ടയം. തുടർന്നുള്ള വർഷങ്ങളിലും മേള ഏറ്റവും സജീവമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.ആര്‍ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സ് ചെയർമാൻ സയ്യിദ് അക്തർ മിർസ മുഖ്യാതിഥിയായിരുന്നു. മുഖ്യാതിഥിയേയും ചലച്ചിത്ര നിര്‍മാതാവ് ജോയി തോമസിനെയും മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് നല്‍കിക്കൊണ്ട് തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. ഫെസ്റ്റിവൽ ബുള്ളറ്റിൻ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ബിന്ദു സംവിധായകൻ ജയരാജിന് കൈമാറി നിർവഹിച്ചു.

K editor

Read Previous

ഇന്ത്യക്കാരനായ കാമുകനായി 2 രാജ്യം കടന്നു; പാകിസ്ഥാനിൽ നിന്നെത്തിയത് 16കാരി

Read Next

ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ മാതൃകയെന്ന് മന്ത്രി ആർ ബിന്ദു