വഖഫ് ബോർഡ് പ്രവർത്തനം താളം തെറ്റി, സമുദായ നേതൃത്വം ഇടപെടണമെന്ന് വഖഫ് ബോർഡ് അംഗങ്ങൾ

കാഞ്ഞങ്ങാട്:  വഖഫ് ബോർഡ് സിഇഒയുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് വഖഫ് ബോർഡ് ചെയർമാനും ചീഫ് എക്സിക്യുട്ടീവ് ഒാഫീസറും (സിഇഒ) തമ്മിലുള്ള നിയമ പോരാട്ടത്തെതുടർന്ന് വഖഫ് ബോർഡ് പ്രവർത്തനങ്ങൾ താളം തെറ്റി. ഇതേതുടർന്ന് കേരള വഖഫ് ബോർഡ് പ്രതിസന്ധിയിലായിരിക്കുന്നു. വഖഫ് ബോർഡിന്റെ പ്രവർത്തനം സുഗമമായി നടത്തുന്നിനുള്ള സാഹചര്യമൊരുക്കാൻ സമുദായ നേതൃത്വവും മതസാംസ്ക്കാരിക സംഘടനകളും ഇടപെടണമെന്ന് വഖഫ് ബോർഡ് അംഗങ്ങളായ  പി. വി. അബ്ദുൽ വഹാബ് എംപി, പി. ഉബൈദുല്ല, എം. സി. മായിൻ ഹാജി, അഡ്വ: പി. വി. സൈനുദ്ധീൻ എന്നിവർ ആവശ്യപ്പെട്ടു.

പാണക്കാട് ഉമറലി, ശിഹാബ്, റഷീദലി, ശിഹാബ് എന്നിവർ വഖഫ് ബോർഡ് ചെയർമാനായിരിക്കെ സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ കർമ്മ പദ്ധതികൾ നടപ്പിലാക്കി. സമൂഹത്തിൽ നിറഞ്ഞ് നിന്ന വഖഫ് ബോർഡ് നിശ്ചലമായപ്പോൾ ഇടതു ഭരണകൂടം നോക്കി നിൽക്കുന്ന ദയനീയ സ്ഥിതിയാണിപ്പോഴത്തേത്. ടി. കെ. ഹംസ ചെയർമാനായി അധികാരമേറ്റ് ഒന്നര വർഷമായിട്ടും, സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനോ പുതിയ പദ്ധതികൾ ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല.

ആയിരക്കണക്കിന് അപേക്ഷകൾ വഖഫ് ബോർഡിൽ തീർപ്പ് കൽപ്പിക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവും വിഭാഗീയതയും കാരണം നിശ്ചലമായ വഖഫ് ബോർഡിനുള്ള കേന്ദ്ര വഖഫ് കൗൺസിലിന്റെ വിവിധ സാമ്പത്തിക സഹായങ്ങളും നിലച്ചിരിക്കുന്നു. ഒാൺലൈൻ യോഗങ്ങൾ പോലും ചേരാനാവാതെ ഭരണ പ്രതിസന്ധി നേരിടുന്ന വഖഫ് ബോർഡിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് സമൂഹത്തോട് മറുപടി പറയേണ്ടി വരുമെന്ന് ബോർഡ് അംഗങ്ങൾ ഒാർമ്മിപ്പിച്ചു.

LatestDaily

Read Previous

പതിനാലുകാരിയെ ഉടുമുണ്ട് പൊക്കി കാണിച്ച യുവാവ് അറസ്റ്റിൽ

Read Next

സീബ്രലൈനിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന കന്യാസ്ത്രീയുടെ കാലിൽ ലോറി കയറി