കർണ്ണാടക പോലീസുദ്യോഗസ്ഥൻ കാഞ്ഞങ്ങാട്ട് ക്വാറന്റൈൻ ലംഘിച്ചു

കാഞ്ഞങ്ങാട്: കർണ്ണാടകയിൽ നിന്ന് 5 ദിവസം മുമ്പ് കാഞ്ഞങ്ങാട്ടെ നിട്ടടുക്കത്തെത്തിയ റിട്ട. പോലീസുദ്യോഗസ്ഥൻ എച്ച്.എൽ. രഘുനാഥ് ക്വാറന്റൈനിൽ കഴിയാതെ വീടിന് പുറത്തിറങ്ങിയത് പരിസരവാസികളിൽ പരിഭ്രാന്തി പടർത്തി. അഞ്ചുനാൾ മുമ്പാണ് എച്ച്.എൽ. രഘുനാഥ് ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തിന് കിഴക്കുഭാഗത്ത് നിട്ടടുക്കം മാരിയമ്മൻ ക്ഷേത്രത്തിന് പിറകിലുള്ള വീട്ടിലെത്തിയത്. വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രഘുനാഥ് മിക്ക ദിവസങ്ങളിലും പുറത്തിറങ്ങി പരിസരത്തുള്ള ബന്ധു വീടുകളിലും മറ്റും ചുറ്റിക്കറങ്ങുകയായിരുന്നു. ഒരു ദിവസം ഇദ്ദേഹം പുതിയകോട്ട മാർക്കറ്റിലുമെത്തി.

മാരിയമ്മൻ ക്ഷേത്ര പരിസരത്തുള്ള നാലോളം ബന്ധു വീടുകൾ  രഘുനാഥ് സന്ദർശിച്ചതോടെ പ്രദേശം കോവിഡ് രോഗ പരിഭ്രാന്തിയിലാണ്. സംഭവം ശ്രദ്ധയിൽപ്പെടുത്താൻ സ്ഥലം വാർഡ് കൗൺസിലർ സുകന്യയെ നാട്ടുകാർ വിളിച്ചുവെങ്കിലും, കൗൺസിലർ ഫോൺ എടുത്തില്ലെന്ന് പരിസരവാസികൾ പരാതിപ്പെട്ടു. നാട്ടുകാർ ഹൊസ്ദുർഗ്ഗ് പോലീസിൽ വിവരമറിയിച്ചിട്ടും, ക്വാറന്റൈൻ ചുമതല വഹിക്കുന്ന ഒരു പോലീസുദ്യോഗസ്ഥനും നിട്ടടുക്കത്ത് ചെല്ലുകയോ, ക്വാറന്റൈൻ ലംഘിച്ച റിട്ട. പോലീസുദ്യോഗസ്ഥനെ വീട്ടിനകത്താക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. നിട്ടടുക്കത്ത് നിന്ന് നാട്ടുകാർക്ക് വേണ്ടി ഒരു സ്ത്രീയാണ് എച്ച്.എൽ. രഘുനാഥ് കറങ്ങി നടക്കുന്ന സംഭവം ഇന്നലെ പോലീസിനെ അറിയിച്ചത്.

ഇന്നലെ ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിൽ ജിഡി ചാർജ്ജിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ നാട്ടുകാരുടെ പരാതി യഥാസമയം  ക്വാറന്റൈൻ ചുമതലയുള്ള പോലീസുദ്യോഗസ്ഥരായ മനോജിനും  നാരായണനും (1926) വിവരം കൈമാറിയിരുന്നുവെങ്കിലും, ഇരു പോലീസുദ്യോഗസ്ഥരും എച്ച്.എൽ. രഘുനാഥിന്റെ വീട്ടിലെത്തുകയോ, കോവിഡ് നിരീക്ഷണത്തിലുള്ള റിട്ട. പോലീസുദ്യോഗസ്ഥനെ വീട്ടിലിരുത്താൻ മുതിരുകയോ ചെയ്തിട്ടില്ല. സംഭവം നിട്ടടുക്കത്ത് നാട്ടുകാരിൽ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയും പോലീസുദ്യോഗസ്ഥർ ആരും എച്ച്.എൽ. രഘുനാഥിനെ തേടിയെത്തിയില്ല.

LatestDaily

Read Previous

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ ഇന്ന് തുറക്കും; എതിര്‍പ്പുമായി ബി.ജെ.പിയും സംഘപരിവാറും

Read Next

ക്ഷേത്രത്തിൽ നിരീക്ഷണ ക്യാമറകൾ തകർത്ത് കവർച്ച