കാഞ്ഞങ്ങാട് പുതിയ ബസ്്സ്റ്റാന്റ് കടമുറി ലേലത്തിൽ ഒത്തുകളി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ ചിരകാല സ്വപ്ന പദ്ധതി അലാമിപ്പള്ളി പുതിയ ബസ്്സ്റ്റാന്റിലെ കടമുറി  ലേലത്തിൽ ഒത്തുകളി നീക്കം.

2019 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത അലാമിപ്പള്ളി ബസ്്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ ഒരുകടമുറി പോലും ലേലം ചെയ്ത് നഗരസഭയ്ക്ക് വരുമാന മാർഗ്ഗമുണ്ടാക്കാൻ ചെയർമാൻ വി.വി. രമേശന്റെ നേതൃത്വത്തിലുള്ള കാഞ്ഞങ്ങാട് ഇടതു നഗരസഭാ ഭരണസമിതിക്ക്  നാളിതുവരെ കഴിഞ്ഞിട്ടില്ല.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഭരണകക്ഷിക്കെതിരായ വിമർശനത്തിന് ഇത് ആക്കം കൂട്ടി.

സാധാരണക്കാരായ വ്യാപാരികൾക്കൊരു കടമുറിയെന്ന ലക്ഷ്യം പാടെ തച്ചുടക്കുന്ന തരത്തിലാണ് കടമുറി ലേലത്തിൽ നഗരസഭ ഭരണപക്ഷം കൈകൊണ്ടതീരുമാനവും, നടപടിയും .

വ്യാപാര പ്രമുഖർക്കും കോടീശ്വരൻമാരായ സമ്പന്നർക്കും മാത്രം ലേല നടപടികളിൽ പങ്കെടുക്കാൻ ഉതകുന്ന തരത്തിലാണ് കടമുറിക്ക് ഡപ്പോസിറ്റും സ്ക്വയർഫീറ്റ് നിരക്കിൽ വാടകയും നിശ്ചയിച്ചത്.

ബിനാമി ഇടപാടും സമ്പന്നർക്ക് സഹായകമാവുന്ന നീക്കമാണ് കടമുറി ലേലത്തിന് പിന്നിലുള്ളത്.

വ്യാപാരി സമൂഹത്തിൽ നിന്നും പൊതുജനങ്ങളിൽ നിന്ന് ആക്ഷേപമുയരുമ്പോഴും, നഗരസഭാ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഇക്കാര്യത്തിലുള്ള മൗനം അർത്ഥഗർഭമാണ്.

100ലധികം വരുന്ന കടമുറികൾ പുതിയ ബസ്്സ്റ്റാന്റ് ഷോപ്പിംഗ് കോപ്ലക്സിലുണ്ട്. ലേലം വിളികളിൽ കോടികളുടെ ഇടപാട് നടക്കുമ്പോൾ, ലേല നടപടികളിൽ ബിനാമി ഇടപെടലുകളുമുണ്ട്.

കടമുറി ഡപ്പോസിറ്റ് 10 ലക്ഷത്തിന് മുകളിലാണ്. 10 ലക്ഷം റൊക്കം പണമില്ലാത്ത ആർക്കും സാധാരണ ലേലനടപടിയിൽ പങ്കെടുക്കാനാവില്ല. ഇത് വൻകിടക്കാർക്ക് ഗുണകരമാണ്. നഗരസഭ നിശ്ചയിച്ച ഡിപ്പോസിറ്റ് പണം  നൽകുന്ന ഇക്കൂട്ടർ വാടക പരമാവധി കുറച്ച് കടമുറികൾ സ്വന്തമാക്കാനാണ്  ശ്രമം.

വലിയകച്ചവട കണ്ണുകളാണ് ഈ ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറി ലേലവുമായി ബന്ധപ്പെട്ട് ഇടനിലക്കാരായ ബിനാമികൾക്കുള്ളത്. നഗരസഭ കടമുറികൾ ലേലത്തിൽ പിടിച്ചശേഷം ഉയർന്ന വാടകയ്ക്ക് മറിച്ചു നൽകുകയാണ് ബിനാമികളുടെ ലക്ഷ്യം.

ഒരു മാസം മുമ്പ് കടമുറി ലേലത്തിന് ടെണ്ടർ നടപടികളുണ്ടായെങ്കിലും, കോവിഡ്-19 പശ്ചാത്തലം ചൂണ്ടിക്കാട്ടി ടെണ്ടർ നടപടികൾ  നഗരസഭ നിർത്തിവെക്കുകയായിരുന്നു.

കോവിഡും ബസ്്സ്റ്റാന്റും ലേലവും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും ലേലം നടക്കാത്തതിന്റെ ജാള്യത ഭരണാധികാരികൾ കോവിഡിന്റെ തലയിൽ കെട്ടിവെക്കുകയാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട്- നീലേശ്വരം നഗരസഭകൾ സംവരണ അധ്യക്ഷപ്പട്ടികയിൽ

Read Next

അന്യസംസ്ഥാന പൂക്കൾ അനുവദിക്കില്ല