അജ്മൽ കടലിലേക്ക് താഴ്ന്നത് കരയിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെ

കാഞ്ഞങ്ങാട്: മീനാപ്പീസിനും, ബല്ലാകടപ്പുറത്തിനും മധ്യേ കടലിൽ മുങ്ങി മരിച്ച വിദ്യാർത്ഥി അജ്മൽ കടലിലേക്ക് താഴ്ന്നത് കരയിൽ നിന്ന് നൂറു മീറ്റർ മാത്രം അകലെ വെച്ച്. പതിവായി കടലിൽ കുളിക്കാറുള്ള മശ്ഹൂദ്, സിനാൻ,സാഇദ് എന്നിവർക്കൊപ്പമാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ അജ്മൽ കുളിക്കാനിറങ്ങിയത്. കടൽ പ്രക്ഷുബ്ധമാവുന്നതിനിടയിൽ സിനാനും, സാഇദും കരയിൽ എത്തിയെങ്കിലും മശ്ഹൂദും, അജ്മലും കടലിൽ തന്നെയായിരുന്നു.

ഇബ്രാഹീം ബിസ്മിയുടെ നേതൃത്വത്തിൽ ഒരു സംഘം പേർ അതിസാഹസികമായി ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും മശ്ഹൂദിനെ മാത്രമെ തൽസമയം രക്ഷപ്പെടുത്താനായുള്ളൂ. രക്ഷിക്കാൻ ശ്രമിച്ചവരെയുൾപ്പടെ നിരാശരാക്കി അജ്മൽ കടലിന്റെ ആഴത്തിൽ മുങ്ങിമറിയുകയായിരുന്നു. രാത്രി മുഴുവൻ കടൽ തീരം മുഴുക്കെ ആയിരക്കണക്കിനാളുകൾ അജ്മലിനെ കാത്ത് കടൽത്തീരത്ത് കഴിഞ്ഞു.  ഇന്ന് പുലർച്ചെ 6.50 നാണ് അജ്മലിന്റെ മൃതദേഹം കണ്ടെത്തിയത്. മന്ത്രി ഇ. ചന്ദ്രശേഖരൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, മുൻ ചെയർമാൻ വി. വി. രമേശൻ, കൗൺസിലർ കെ.കെ. ജാഫർ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.

LatestDaily

Read Previous

കടലിൽ കാണാതായ വിദ്യാർത്ഥി അജ്മലിന്റെ മൃതദേഹം കണ്ടെത്തി

Read Next

റംല രക്ഷപ്പെട്ടത് അന്തുക്കയുടെ കാറിൽ