കാഞ്ഞങ്ങാട്: കോട്ടച്ചേരി നഗരസഭാ മത്സ്യമാർക്കറ്റ് പരിസരത്ത് മലിന ജലം കെട്ടിക്കിടന്ന് കൊതുകുകൾ പെറ്റ് പെരുകുന്നു. മത്സ്യമാർക്കറ്റിന് സമീപം മലിന ജലം കെട്ടിക്കിടന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുമ്പോളും നഗരസഭാധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. മാർക്കറ്റിന് മുൻ വശം മത്സ്യ ജലം കെട്ടിക്കിടക്കുന്നത് മൂലം ആളുകൾ മാർക്കറ്റിലെത്താൻ പാട് പെടുന്നു. തൊട്ടടുത്ത കച്ചവട സ്ഥാപനങ്ങൾക്ക് മുമ്പിലാണ് രോഗാണുക്കളുള്ള മലിന ജലം കെട്ടിക്കിടക്കുന്നത്.
മാർക്കറ്റിന് സമീപം സ്വകാര്യ വ്യക്തി തന്റെ സ്ഥലത്ത് കെട്ടിടം പൊളിച്ചതിന്റെ ഭാഗങ്ങൾ കൂട്ടിയിട്ടത്, മലിനജലം കെട്ടി നിൽക്കാനുള്ള കാരണമായി. കോവിഡ് രോഗ ഭീതിക്കിടയിൽ മാർക്കറ്റ് പരിസരത്ത് മലിന ജലം കെട്ടിക്കിടക്കുന്നത് പകർച്ച വ്യാധികൾക്ക് കൂടി കാരണമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ.