ബലാൽസംഗക്കേസ്സിൽ കമാൽഷാനിൽ മുൻകൂർ ജാമ്യം തേടി

കാഞ്ഞങ്ങാട്: അവിവാഹിതയായ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ ബലാൽസംഗത്തിനിരയാക്കിയ കേസ്സിൽ പ്രതി കമാൽഷാനിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന്  ശ്രമിക്കുന്നു.

കോഴിക്കോട്  പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസ്സിൽ പ്രതിയായ ഷാനിൽ ഒളിവിലിരുന്നാണ് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നത്.

2019 ഡിസംബർ 1-നാണ് കോഴിക്കോട് എം.എം.അലി റോഡിലുള്ള കാലിക്കറ്റ് ഇൻ എന്ന ഹോട്ടലിൽ കാഞ്ഞങ്ങാട് ഷാനിൽ അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ ബലാൽസംഗത്തിനിരയാക്കിയത്.

വിവാഹ വാഗ്ദാനം നൽകിയ ശേഷം വിവാഹത്തിന് പുതു വസ്ത്രങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് ഷാനിൽ യുവതിയെ കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെത്തിച്ചത്.

തന്ത്രപരമായാണ് ഷാനിൽ യുവതിയെ വലയിൽ വീഴ്ത്തി കോഴിക്കോട്ടേക്ക് കൊണ്ടു പോയത്. ബലാൽസംഗം നടക്കുന്നതിന് 2 ദിവസം മുമ്പ് യുവാവ് കോഴിക്കോട് ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സ്വന്തം കാമപൂരണത്തിന് ശേഷം യുവതിയെ ഉപേക്ഷിച്ച ഷാനിൽ പിന്നീട് നാട്ടിൽ നിന്നും മുങ്ങിയതോടെയാണ് ബലാൽസംഗത്തിനിരയായ പെൺകുട്ടി അമ്പലത്തറ പോലീസിൽ പരാതി നൽകിയത്.

പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് കുറ്റകൃത്യം നടന്നത് കോഴിക്കോട് കസബ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ്സ് അങ്ങോട്ട് കൈമാറുകയായിരുന്നു.

2020 ജനുവരി മാസത്തിൽ ബലാൽസംഗക്കേസ്സ് രജിസ്റ്റർ ചെയ്തതോടെ നാട്ടിൽ നിന്നും മുങ്ങിയ ഷാനിൽ ഇപ്പോഴും ഒളിവിലാണ്.

കോഴിക്കോട് വനിതാ സെൽ സിഐ, ലീലയുടെ നേതൃത്വത്തിലാണ് കേസ്സന്വേഷണം നടക്കുന്നത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട്  അമ്പലത്തറ പോലീസ് കോഴിക്കോട് പോലീസിന് കൈമാറിയിട്ടുണ്ട്. 

പരാതിക്കാരിയുടെ രഹസ്യമൊഴി ആദ്യം തന്നെ ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ബലാൽസംഗത്തിനിരയായ യുവതിയിൽ നിന്നും ഷാനിൽ പണവും സ്വർണ്ണവും തട്ടിയെടുത്തിരുന്നു.

മറ്റൊരു വീട്ടമ്മയിൽ നിന്നും ഇയാൾ ഇതേരീതിയിൽ ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. ബലാൽസംഗക്കേസ്സിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, പ്രതിക്ക് വേണ്ടി തെരച്ചിൽ നടത്തുന്നുെണ്ടന്നും അന്വേഷണ ഉദ്യോഗസ്ഥയായ കോഴിക്കോട് വനിതാ സെൽ ഇൻസ്പെക്ടർ ലീല വെളിപ്പെടുത്തി.

ബലാൽസംഗക്കേസ്സിൽ നീതി ആവശ്യപ്പെട്ട് ഇരയായ യുവതി വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

ഇവർ ജനാധിപത്യ മഹിളാ അസോസിയേഷൻ കാസർകോട് ജില്ലാക്കമ്മറ്റിക്കും പരാതി നൽകിയിരുന്നു. ബലാൽസംഗത്തിനിരയായ തനിക്ക് നീതി ലഭിക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് യുവതി മഹിളാ അസോസിയേഷന് പരാതി നൽകിയത്.

കമാൽ ഷാനിൽ തട്ടിപ്പിൽ പലരിൽ നിന്നും പണം തട്ടിയെടുത്തതായി ആരോപണമുണ്ട്. എറണാകുളത്ത് ബന്ധങ്ങളുള്ള യുവാവ് എറണാകുളം ജില്ലയിലെ രഹസ്യ കേന്ദ്രത്തിലിരുന്നാണ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത്.

LatestDaily

Read Previous

ടാസ്ക് കോളേജ് വിദ്യാർത്ഥികളുടെ ഭാവി തുലാസ്സിൽ

Read Next

ചെറുവത്തൂരിൽ യു.ഡി.എഫ് അംഗത്വ തർക്കം