ആലപ്പുഴ സ്വദേശി ലോറിയിടിച്ച് മരിച്ചു

കാലിക്കടവ്: ദേശീയപാതയിൽ ജില്ലാതിർത്തിയായ കാലിക്കടവിൽ ലോറിയിടിച്ച് പരിക്കേറ്റ ആലപ്പുഴ സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചു. ഇന്നലെ രാത്രി കാലിക്കടവ് പാലത്തിന് സമീപത്താണ് റോഡരികിലൂടെ നടന്നു പോയ ആലപ്പുഴ സ്വദേശിയെ അമിത വേഗതയിലെത്തിയ ലോറി ഇടിച്ചു വീഴ്ത്തി നിർത്താതെ പോയത്.

കരിവെള്ളൂർ ആണൂരിലെ ടയർ റീസോളിംഗ് സ്ഥാപനത്തിലെ ജീവനക്കാരനും, ആലപ്പുഴ താമരക്കുളം സതീഷ് ഭവനിലെ മുരളീധരൻ പിള്ളയുടെ മകനുമായ കെ.പി. സന്തോഷ്കുമാറാണ് 52, ദേശീയ പാതയിൽ ലോറിയിടിച്ച് മരിച്ചത്. ഇന്നലെ രാത്രി 9.30-ന് കാലിക്കടവിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് സുഹൃത്തായ പത്തനംതിട്ട സ്വദേശിക്കൊപ്പം റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് കാസർകോട് ഭാഗത്തു നിന്നും വന്ന ലോറി സന്തോഷ്കുമാറിനെ ഇടിച്ചത്.

ലോറി ശരീരത്തിൽക്കൂടി കയറിയിറങ്ങി ഗുരുതരാവസ്ഥയിലായ കെ.പി. സന്തോഷ്കുമാറിന്റെ സുഹൃത്തിന്റെ നിലവിളി കേട്ടതിനെത്തുടർന്ന് ഓടിയെത്തിയ പരിസരവാസികൾ ചന്തേര പോലീസിൽ വിവരമറിയിക്കുകയും , തുടർന്ന് തൃക്കരിപ്പൂർ അഗ്നി രക്ഷാ നിലയത്തിന്റെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ അടിയന്തിര ചികിത്സകൾക്ക് ശേഷം ഇന്നലെ രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചെ യുവാവ് മരിച്ചു. ലോറയിടിച്ച് സന്തോഷ്കുമാറിന്റെ സുഹൃത്തിനും പരിക്കേറ്റു.

യുവാക്കളെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ ലോറിക്കായി പയ്യന്നൂർ പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. ദേശീയ പാതയിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ലോറിയിടിച്ച് മരിച്ച സന്തോഷ്കുമാറിന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.

LatestDaily

Read Previous

യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ അക്രമം ; സിപിഎം സ്ഥാനാർത്ഥി ഉൾപ്പെടെ 6 പേർക്കെതിരെ വധശ്രമത്തിന് കേസ്

Read Next

എട്ടു ലക്ഷത്തിന്റെ സ്വർണ്ണക്കവർച്ച; പ്രതികളുടെ വിരലടയാളങ്ങൾ ലഭിച്ചു