അഭിമാന വിക്ഷേപണത്തിന് ഐഎസ്ആർഒ; ജിഎസ്എല്‍വി മാര്‍ക് 3 ഇന്ന് കുതിച്ചുയരും

ചെന്നൈ: ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. രാത്രി 12.07 ന് ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ വൺ വെബിന്‍റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിന്‍റെ വിക്ഷേപണത്തറയിൽ നിന്ന് പറന്നുയരും. ഇതാദ്യമായാണ് ഐഎസ്ആർഒ ഇത്രയും വലിയ വാണിജ്യ വിക്ഷേപണ ദൗത്യം ഏറ്റെടുക്കുന്നത്.

ജിഎസ്എൽവി മാർക്ക് 3 ആദ്യമായാണ് ഐഎസ്ആർഒ വാണിജ്യ വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്. ജിയോസ്റ്റേഷനറി ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ഒരു വലിയ ശൃംഖല വിന്യസിച്ച് ഇന്‍റർനെറ്റ് സേവനം നൽകാൻ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് സേവന ദാതാവായ വൺ വെബ്ബിനായാണ് ആദ്യത്തെ വാണിജ്യ വിക്ഷേപണം. 36 ഉപഗ്രഹങ്ങൾ റോക്കറ്റിൽ ഘടിപ്പിച്ച് വിക്ഷേപണത്തറയിൽ എത്തിച്ചു. 5,400 കിലോഗ്രാമാണ് ഉപഗ്രഹങ്ങളുടെ ആകെ ഭാരം. ഇന്നലെ രാത്രി 12.07ന് കൗണ്ട് ഡൗൺ ആരംഭിച്ചു. അവസാന ഘട്ട തയ്യാറെടുപ്പുകൾ ശ്രദ്ധാപൂർവ്വം പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ദേശീയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് ഇതുവരെ ജിഎസ്എൽവി മാർക്ക് 3 ഉപയോഗിച്ചിരുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തിന്‍റെ വിക്ഷേപണ വാഹനവും ജിഎസ്എൽവി മാർക്ക് 3 ആണ്. ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എന്ന പേരിലാണ് ജിഎസ്എൽവി മാർക്ക് 3 ഈ ദൗത്യത്തിൽ ഉപയോഗിക്കുന്നത്. 

K editor

Read Previous

ആവശ്യക്കാരില്ല; കോവിഷീല്‍ഡ് ഉല്‍പ്പാദനം അവസാനിപ്പിച്ചു

Read Next

ഇലന്തൂർ ഇരട്ട നരബലി; മൃതദേഹങ്ങള്‍ കഷണങ്ങളാക്കിയത് എങ്ങനെയെന്ന് കാണിച്ചു കൊടുത്ത് ഷാഫി