ഹിൻഡൻബർഗ് റിപ്പോർട്ട്; സെബിയും ആർബിഐയും അന്വേഷിക്കണമെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയുടെ കമ്പനികൾ ഓഹരി മൂല്യം പെരുപ്പിച്ച് കാട്ടി തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിൽ റിസർവ് ബാങ്കും (ആർബിഐ) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ആവശ്യമുന്നയിച്ചത്.

“സാധാരണ, ഒരു രാഷ്ട്രീയ പാർട്ടി ഒരു വ്യക്തിഗത കമ്പനിയെയോ ബിസിനസ്സ് ഗ്രൂപ്പിനെയോ കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടിനോട് പ്രതികരിക്കാറില്ല. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് കോൺഗ്രസ് പാർട്ടിയുടെ പ്രതികരണം ആവശ്യപ്പെടുന്ന തരത്തിലുള്ളതാണ്. അദാനി ഗ്രൂപ്പ് ഒരു സാധാരണ കൂട്ടായ്മയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.  

ലൈഫ് ഇൻഷുറൻസ് കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പിൽ ഉയർന്ന നിക്ഷേപം നടത്തിയിരിക്കുന്നതിനാൽ വിവാദം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തന്നെ സാരമായി ബാധിച്ചേക്കാം. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന റിസർവ് ബാങ്കും സെബിയും ഈ ആരോപണങ്ങൾ അന്വേഷിക്കണം. കോർപ്പറേറ്റ് ഭരണത്തെക്കുറിച്ചും കടബാധ്യതയെക്കുറിച്ചുമുള്ള ആശങ്കകൾ കാരണം സ്വകാര്യമേഖലാ കമ്പനികൾ നിക്ഷേപം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോഴും ഈ സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പിന് ഉദാരമായി ധനസഹായം നൽകിയെന്നും ജയറാം രമേശ് ആരോപിച്ചു. 
 

K editor

Read Previous

മുലപ്പാൽ ബാങ്കിലേക്ക് 10 മാസം കൊണ്ട് 105 ലിറ്റർ പാൽ സംഭാവന ചെയ്ത് ശ്രീവിദ്യ

Read Next

ബ്രിഡ്ജട്ടണിലെ സൈമൺ ബാസെറ്റ് ലോക സുന്ദരനെന്ന് കണ്ടെത്തൽ