മംഗളവനത്തിന് സമീപത്തെ ഹൈക്കോടതിയുടെ പാര്‍ക്കിങ്: സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: മംഗളവനത്തിന് സമീപം ഹൈക്കോടതിയുടെ പാർക്കിംഗിനായുള്ള സ്ഥലം സംസ്ഥാന സർക്കാരിന് പാട്ടത്തിന് നൽകാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രവും റെയിൽവേ ബോർഡും സുപ്രീം കോടതിയെ സമീപിച്ചു. ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കിയാൽ ഹൈക്കോടതിക്ക് സമീപം ഒരു നിർമ്മാണവും സാധ്യമല്ലെന്ന വിവാദത്തിനിടയിലാണ് കേന്ദ്രത്തിന്‍റെ ഹർജി. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.

എറണാകുളം വില്ലേജിലെ കണയന്നൂർ താലൂക്കിലെ 466.2 ചതുരശ്ര മീറ്റർ സ്ഥലം പാർക്കിംഗ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാരിന് കൈമാറാൻ 2019ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മംഗള വനത്തിലേക്ക് നയിക്കുന്ന സലിം അലി റോഡിന് സമീപമുള്ള ഭൂമി 35 വർഷത്തെ പാട്ടത്തിന് സംസ്ഥാന സർക്കാരിന് നൽകാനാണ് ഉത്തരവ്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലധികം രൂപ വാടകയിനത്തില്‍ റെയിൽവേയ്ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടർ ശുപാർശ ചെയ്തിരുന്നു.

എന്നാൽ കൈമാറാൻ ഉദ്ദേശിക്കുന്ന ഭൂമിയോട് ചേർന്നുള്ള കൊച്ചി കോർപ്പറേഷന്‍റെ ഭൂമിയും തങ്ങളുടേതാണെന്ന നിലപാടാണ് റെയിൽവേ സ്വീകരിച്ചത്. ഇതുൾപ്പെടെ നിരവധി തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഭൂമി കൈമാറ്റം നടന്നില്ല. ഇതിനിടെ തർക്കം പരിഹരിക്കാൻ അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, ജില്ലാ കളക്ടർ, ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം ചേർന്നെങ്കിലും ഭൂമി കൈമാറ്റം നടന്നില്ല. എല്ലാ ചർച്ചകളിലും ഭൂമി കൈമാറാൻ തയ്യാറാണെന്ന നിലപാടാണ് റെയിൽവേ സ്വീകരിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

K editor

Read Previous

വിനീത് കുമാര്‍ നായകനായി എത്തുന്ന ‘സൈമണ്‍ ഡാനിയേല്‍’ ആഗസ്റ്റ് 19 ന് തീയേറ്ററിൽ

Read Next

കോമൺവെൽത്ത് ഗെയിംസിൽ തേജസ്വിൻ മത്സരിക്കും