കെ.എം.ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

കോഴിക്കോട്: മുൻ എം.എൽ.എ കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരം 47,35,500 രൂപ കണ്ടുകെട്ടാനാണ് ഉത്തരവ്. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഷാജി സമർപ്പിച്ച ഹർജി വെള്ളിയാഴ്ച കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു.

അഴീക്കോടിലെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത തുക കണക്കിൽപ്പെടാത്തതാണെന്നും അതിനാൽ അഴിമതി നിരോധന നിയമപ്രകാരം കണ്ടുകെട്ടണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. വിജിലൻസിന്‍റെ ആവശ്യം പരിഗണിച്ചാണ് നടപടി. പണത്തിന്‍റെ ഉറവിടം ഹാജരാക്കാൻ ഷാജിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ വിജിലൻസ് സമർപ്പിച്ച അപേക്ഷ പരിഗണിച്ച് പണം കണ്ടുകെട്ടാൻ തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.

കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെയാണ് പണം കണ്ടുകെട്ടാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം കോഴിക്കോട് വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ഷാജിയുടെ തീരുമാനം.

K editor

Read Previous

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാൻ പദ്ധതിയിട്ട് സി.പി.എം.

Read Next

സ്വന്തം വീടിന്റെ ഗൃഹപ്രവേശത്തിനു പോകാന്‍ പോലീസുകാരനെ അനുവദിച്ചില്ല; വിവാദമായതോടെ നടപടി