40 കോടിയുടെ ഫാൻസി നോട്ടുകളും 6 ലക്ഷത്തിന്റെ ഒറിജിനൽ നോട്ടുകളും കോടതിക്ക് കൈമാറി

കാഞ്ഞങ്ങാട്:  ബേക്കൽ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ 40 കോടിയുടെ ഫാൻസി നോട്ടുകളും 2000 രൂപയുടെ ആറ് ലക്ഷത്തിന്റെ ഒറിജിനൽ നോട്ടുകളും പോലീസ് കോടതിക്ക് കൈമാറി. ഹിന്ദി സിനിമാ നിർമ്മാതാവടക്കം മൂന്നംഗ സംഘത്തെ ഇന്നോവ കാറിൽ സഞ്ചരിക്കവെ ഉദുമയിൽ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്ത കേസ്സ് എൻഐഏ അന്വേഷിക്കും.

ഫാൻസി നോട്ടുകളും ഒറിജിനൽ നോട്ടുകളും ഒരുമിച്ച് അടുക്കി വെച്ച നിലയിലായിരുന്നു ഇന്നോവ കാറിൽ പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ പൂനെ വിശ്വരന്ദ് വാടി യറോഡ സൊസൈറ്റി, ലക്ഷ്മിപുരത്ത് താമസിക്കുന്ന കർണ്ണാടക സ്വദേശി വിട്ടൽ നവാബ് അലീം ഷെയ്ഖ് 37, പൂനെ സിറ്റിക്ക് സമീപം ആഷസഞ്ജയിൽ അനുഷിബ് അർജ്ജുൻ 35, സോളാപൂർ നോർത്ത് പരമേശ്വർ നർസു 45, എന്നിവരെ  പോലീസ് ജാമ്യത്തിൽ വിട്ടയച്ചുവെങ്കിലും, കാറും 40 കോടിയുടെ ഫാൻസി നോട്ടുകളും 6 ലക്ഷം രൂപയും ഇന്നോവ കാറും പോലീസ് ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി.

കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ഇന്നോവ കാറിനെ ഉദുമ ടൗണിന് സമീപം ബേക്കൽ പോലീസ് തടയുകയും വാഹനം പരിശോധിച്ചതിൽ ഫാൻസി കറൻസികളും ആറ് ലക്ഷം രൂപയും കണ്ടെത്തുകയായിരുന്നു. ഫാൻസി നോട്ടുകളെല്ലാം 2000 രൂപയുടെതാണ്. ആറ് ലക്ഷം രൂപയും 2000 രൂപ നോട്ടുകളായിരുന്നു. 

കാറിന്   പിറക് വശത്ത് കെട്ടുകളാക്കി അടുക്കി വെച്ച ഫാൻസി നോട്ടുകൾക്ക് മുകളിലായിട്ടാണ് ഒറിജിനൽ 2000 രൂപ നോട്ട് കെട്ടുകൾ സൂക്ഷിച്ചുവെച്ചത്.   ഫാൻസി നോട്ടുകൾ സിനിമ ചിത്രീകരണത്തിന്റെ ആവശ്യത്തിനായി  കൊണ്ടുപോവുകയാണെന്നാണ് കാറിലുണ്ടായിരുന്നവർ പോലീസിനെ അറിയിച്ചത്. ഒറിജിനൽ നോട്ടിന്റെ കണക്ക് പോലീസിനെ ബോധിപ്പിക്കാൻ ഇവർക്കായിട്ടില്ല. ബേക്കൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സിനിമാ ഷൂട്ടിംഗ് ആവശ്യത്തിനായുള്ളതാണ് ഫാൻസി നോട്ടുകളെന്ന സംഘത്തിന്റെ വിശദീകരണം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.  സിനിമാ ചിത്രീകരണ ആവശ്യത്തിന് ഇത്രയേറെ ഫാൻസി നോട്ടുകൾ ആവശ്യമായി വരില്ലെന്നാണ് പോലീസിന്റെ നിഗമനം.  സംഭവത്തിൽ ഏറെ ദുരൂഹത ഉയർന്നതോടെ വിവരം ബേക്കൽ പോലീസ്  എൻഐഏക്കും  എയർഫോഴ്സ്മെന്റ്  അധികൃതർക്കും കൈമാറി. 

LatestDaily

Read Previous

സിപിഎം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകൻ റിമാന്റിൽ

Read Next

ഇന്റർനെറ്റ് സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി ആത്മഹത്യചെയ്ത യുവതിയുടെ മൃതദേഹം സംസ്ക്കരിച്ചു