ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : സല്യൂട്ട് നൽകാത്ത പോലീസുദ്യോഗസ്ഥരെ അധിക്ഷേപിച്ച് കാസർകോട്ടെ വനിതാ ഫോറൻസിക് വിദഗ്ധയുടെ സംഭാഷണം. പോലീസ് സേനയെ അടച്ചാക്ഷേപിച്ച ഫോറൻസിക് വിദഗ്ധയ്ക്കെതിരെ പോലീസിൽ കലാപക്കൊടിയുയർന്നു. ഗസ്റ്റഡ് ഒാഫീസറുടെ പദവിയുള്ള തനിക്ക് പോലീസുദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നില്ലെന്നാണ് യുവതിയുടെ പരാതി.
ഫോറൻസിക് വിദഗ്ധയുടെ പദവി ഗസ്റ്റഡ് റാങ്കിലുള്ളതാണെന്ന് ഡിവൈഎസ്പിക്ക് പോലും അറിയില്ലെന്ന് യുവതി സഹതപിക്കുന്നു. പിന്നെയാണോ പത്താം ക്ലാസ്സും ഗുസ്തിയുമുള്ള കോളേജിന്റെ പടി ചവിട്ടാത്ത പോലീസുകാർക്ക് താൻ ഗസ്റ്റഡ് ഒാഫീസറാണെന്ന് അറിയുന്നതെന്ന് യുവതി ചോദിക്കുന്നു.
പോലീസ് ഡ്രൈവറും ഫോറൻസിക് വിദഗ്ധയും തമ്മിൽ നടന്ന ഫോൺ സംഭാഷണമാണ് ചോർന്നത്. ഫോറൻസിക് വിദഗ്ധയുടെ ഒഴിവിലേക്ക് താത്ക്കാലിക നിയമനം ലഭിച്ച് ആറ് മാസം മുമ്പാണ് യുവതി കാസർകോട്ട് ജോലിക്കെത്തിയത്. കേരളത്തിൽ പിഎസ്്സി എഴുതി കയറാവുന്ന പോലീസിലെ ഏറ്റവും ഉയർന്ന പോസ്റ്റ് ഡയന്റിഫിക് പോസ്റ്റാണെന്ന് പോലീസുകാർക്ക് അറിയില്ല. തന്നെ ഗൗനിക്കാത്ത പോലീസുകാർക്കെതിരെ പരാതി നൽകുമെന്ന് ഫോറൻസിക് വിദഗ്ധ ഭീഷണിപ്പെടുത്തുന്നുണ്ട്.
പോലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശ്ശൂർ മേയറുടെ പരാതി വിവാദമായതിന് പിന്നാലെയാണ് കാസർകോട്ടും സല്യൂട്ട് വിവാദമുയർന്നത്. ഫോറൻസിക് യുവതിയുടെ വോയിസ് ക്ലിപ്പ് പോലീസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ കാട്ടുതീ പോലെ പടർന്നു പിടിച്ചു. പോലീസ് സേനയെ ആക്ഷേപിക്കുന്ന ഉദ്യോഗസ്ഥയ്ക്കെതിരെ പോലീസിൽ വലിയ പ്രതിഷേധം കനത്തു.
പുതിയ ഒരു സല്യൂട്ട് മോഹി കൂടിയെത്തിയിട്ടുണ്ട്. കാസർകോട് എഫ്എസ്എല്ലിൽ ദിവസക്കൂലിക്ക് കയറിയ ആളാണ്. അഹങ്കാരത്തിന്റെ ആൾരൂപമായ ഈ മഹതിക്ക് അർഹമായ രീതിയിൽ സല്യൂട്ട് ലഭിക്കുന്നതിനുള്ള അവസരമൊരുക്കികൊടുക്കാൻ താൽപ്പര്യപ്പെടുന്നു, എന്ന കുറിപ്പോടു കൂടിയാണ് ഫോറൻസിക് വിദഗ്ധയുടെ ഒാഡിയോ ക്ലിപ്പ് വൈറലായിട്ടുള്ളത്.