വരുമാനം ഉയര്‍ന്നിട്ടും ഫ്ലിപ്കാര്‍ട്ട് നഷ്ടത്തിൽ; നഷ്ടം 3413 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് 2021-22 സാമ്പത്തിക വർഷത്തിൽ 3413 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ നഷ്ടം മുൻ വർഷത്തേക്കാൾ 967.4 കോടി രൂപ വർദ്ധിച്ചു. 2020-21 ൽ വാൾമാർട്ട് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിന് 2445.6 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) ഫ്ലിപ്കാർട്ടിന്‍റെ അറ്റനഷ്ടം 3,404.3 കോടി രൂപയായിരുന്നു. ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 18 ശതമാനം ഉയർന്ന് 51175.7 കോടി രൂപയായി. കഴിഞ്ഞ വർഷം ഫ്ലിപ്കാർട്ടിന്‍റെ വരുമാനം 43349.1 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് 54,580 കോടി രൂപയാണ്. ഈ കാലയളവിൽ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ വർദ്ധിച്ചു. ശമ്പളത്തിനുള്ള ചെലവ് 385 കോടി രൂപയിൽ നിന്ന് 627 കോടി രൂപയായി ഉയർന്നു.

2021-22 സാമ്പത്തിക വർഷത്തിൽ, ഫ്ലിപ്കാർട്ട് ചിൽഡ്രനൈറ്റ് പ്രൈവറ്റ്, 63 ഐഡിയസ് ഇൻഫോലാബ്സ് (നിൻജകാർട്ട്) എന്നിവയിൽ നിക്ഷേപം നടത്തിയിരുന്നു. ഫ്ലിപ്കാർട്ടിന്‍റെ തന്നെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ മിന്ത്രയും നഷ്ടം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം 597 കോടി രൂപയുടെ നഷ്ടമാണ് മിന്ത്ര രേഖപ്പെടുത്തിയത്. അതേസമയം, വരുമാനം 45 ശതമാനം ഉയർന്ന് 3501 കോടി രൂപയായി.

Read Previous

ഇലക്ട്രിക് കാറുകൾ അടുത്ത വർഷം മുതൽ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക്: നിതിൻ ഗഡ്കരി

Read Next

8 വിസിമാരുടെ മുഴുവൻ ശമ്പളവും തിരികെ പിടിക്കാനൊരുങ്ങി രാജ്ഭവൻ