ഫാഷൻ ഗോൾഡ് തട്ടിപ്പ്: പരാതിക്കാരിയുടെ മൊഴിയെടുത്തു

Latese News

കാഞ്ഞങ്ങാട്: ഫാഷൻ  ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ പടന്ന വടക്കേപ്പുറം സ്വദേശിനി ജില്ലാ പോലീസ് മേധാവിക്ക്  നൽകിയ പരാതിയിൽ ചന്തേര പോലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു.

പടന്ന വടക്കേപ്പുറത്തെ ഇ. അബ്ദുൾ റഹിമിന്റെ  മകൾ എൻ. പി. നസീമ 37, ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ എസ്. നിസ്സാം ഇന്നലെ പരാതിക്കാരിയുടെ മൊഴിയെടുത്തത്.

ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് ജീവനാംശമായി ലഭിച്ച 8 ലക്ഷം രൂപയാണ് ആകർഷകമായ പലിശ വാഗ്ദാനം ചെയ്ത്  ഫാഷൻ ഗോൾഡ്  മാനേജിംഗ് ഡയറക്ടറായ ടി.കെ. പൂക്കോയ തങ്ങളും, ചെയർമാൻ എം.സി ഖമറുദ്ദീനുമടങ്ങുന്ന സംഘം യുവതിയിൽ നിന്നും തട്ടിയെടുത്ത്.

2019 നവംബർ വരെ ഇവർക്ക് പലിശ ലഭിച്ചിരുന്നെങ്കിലും, പിന്നീട് അതും കിട്ടാതായി. നിക്ഷേപത്തുക തിരികെയാവശ്യപ്പെട്ട് ഇവർ പൂക്കോയ തങ്ങളെ സമീപിച്ചെങ്കിലും, നിരാശയായിരുന്നു ഫലം. എല്ലാ പ്രതീക്ഷകളും അസ്തമിച്ചതോടെ ഇവർ ചന്തേര പോലീസിൽ പരാതി കൊടുത്തെങ്കിലും പരാതി പോലീസ് ഗൗനിച്ചില്ല.

ഇതേത്തുടർന്നാണ് നസീമ ജില്ലാ പോലീസ്  മേധാവിക്ക് പരാതി കൊടുത്തത്.

ഒമ്പതാം ക്ലാസിലും, ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കളുടെ മാതാവായ എൻ.പി. നസീമയുടെ ആകെയുണ്ടായിരുന്ന സമ്പാദ്യമാണ് ഫാഷൻ  ഗോൾഡിൽ നിക്ഷേപിച്ചത്.  പടന്ന കോളനി ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് മറ്റ് തൊഴിലൊന്നുമില്ല.

നിക്ഷേപത്തിന് പലിശ ലഭിച്ചിരുന്ന തുക കൊണ്ടാണ് എൻ.പി. നസീമ ക്വാർട്ടേഴ്സിന് വാടക കൊടുത്തിരുന്നതും വീട്ടു ചിലവ് കഴിച്ചിരുന്നതും. പലിശയും മുതലും തിരിച്ചു കിട്ടാതെ വന്നതോടെ  ഇവർക്ക് ക്വാർട്ടേഴ്സിന് വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാതായിരിക്കുകയാണ്.

നിക്ഷേപത്തട്ടിപ്പിനിരയായ 10 പേരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തിരിക്കുന്നത്. വരുംദിവസങ്ങളിൽ ഇവരുടെ മൊഴി രേഖപ്പെടുത്തും. ടി.കെ. നസീമയെപ്പോലെയുള്ള യുള്ള നിരാലംബരുടെയടക്കം സമ്പാദ്യങ്ങളാണ് എം.സി.ഖമറുദ്ദീൻ എം.എൽ ഏ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിയെടുത്തത്.

LatestDaily

Read Previous

യുവമോർച്ച സിവിൽസ്റ്റേഷൻ ഗെയിറ്റ് ചാടി; പോലീസ് നോക്കി നിന്നു

Read Next

ചിത്താരി ചാമുണ്ഡിക്കുന്നിൽ ക്ഷേത്രവിഗ്രഹം കവർന്നു