ഫാഷൻ ഗോൾഡ് പ്രതിഷേധത്തിൽ ബിജെപി സിപിഎമ്മിനെ കടത്തിവെട്ടി

കാഞ്ഞങ്ങാട്:  നൂറ്റിഅമ്പതുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് അരങ്ങേറിയ ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണശാലയ്ക്കെതിരെ  രാഷ്ട്രീയ പാർട്ടികൾ നടത്തി വരുന്ന പ്രതിഷേധ സമരങ്ങളിൽ സിപിഎമ്മിനെ പിന്നിലാക്കി ഭാരതീയ ജനതാ പാർട്ടി ഒരു പടി കൂടി മുന്നിലെത്തി.

എങ്ങും തൊടാത്ത സമരമുറകളായ, എംഎൽഏയുടെ കോലം കത്തിക്കലിലും, പ്രതിഷേധ  സമരങ്ങളിലും മാത്രം സിപിഎം പോഷക സംഘടനകൾ ഒതുങ്ങിയപ്പോൾ, ബിജെപി, എംഎൽഏയുടെ പടന്ന എടച്ചാക്കൈ ജൻമ ഗൃഹത്തിലേക്ക് ഇന്ന് മാർച്ച് സംഘടിപ്പിക്കുകയും,  നിക്ഷേപത്തട്ടിപ്പു കേസ്സുകളിൽ പ്രതിയായ എംഎൽഏയെ ഒന്നു കൂടി പ്രതിരോധത്തിൽ തള്ളിയിരിക്കുകയാണ്.

ഇടതുമുന്നണി ഇന്ന് കാസർകോട് ജില്ലയിലെ 20 കേന്ദ്രങ്ങളിൽ ഖമറുദ്ദീനെതിരെ ജനകീയ വിചാരണ ധർണ്ണ നടത്തുകയാണ്.

കാഞ്ഞങ്ങാട്ടും, ചെറുവത്തൂരിലും, തൃക്കരിപ്പൂരിലും, കാസർകോട് ടൗണിലും, ചട്ടഞ്ചാലിലും ജനകീയ വിചാരണ ധർണ്ണകളുണ്ട്.

തട്ടിപ്പു കേസ്സിൽ പ്രതിയായ എംഎൽഏ, ഖമറുദ്ദീൻ രാഷ്ട്രീയ പാർട്ടികളുടെ ചെറിയ പ്രതിഷേധ തലോടലുകളൊന്നും ഒട്ടും വക വെക്കുന്നില്ലെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതാണ്.

ആ നിലയ്ക്ക് ബിജെപി, എംഎൽഏയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് മുസ്ലീം ലീഗ് കേന്ദ്രങ്ങളിൽ നടുക്കമുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച് വഞ്ചിതരായ നിക്ഷേപകരുടെ കണ്ണീരിന് ബിജെപി മാർച്ച് അൽപ്പമെങ്കിലും പ്രത്യാശ പകർന്നിട്ടുണ്ട്. 

എടച്ചാക്കൈയിലെ ജൻമഗൃഹത്തിൽ ഖമറുദ്ദീൻ ഇപ്പോൾ താമസമില്ല. മഞ്ചേശ്വരം മണ്ഡലത്തിൽ ഉപ്പളയിലെ വാടക വീട്ടിലാണ് അദ്ദേഹം ഇപ്പോൾ സ്ഥിരതാമസം.

ബിജെപിയുടെ അടുത്ത മാർച്ച് ഉപ്പളയിൽ ഖമറുദ്ദീൻ താമസിച്ചു വരുന്ന വീട്ടിലേക്കാണെന്ന് ബിജെപി വൃത്തങ്ങൾ സൂചന നൽകി.

LatestDaily

Read Previous

എംഎൽഏക്കെതിരെ പ്രതിഷേധം അലതല്ലി

Read Next

പടന്നയിൽ കോവിഡ് ബാധയേറ്റയാൾ മരണപ്പെട്ടു