മക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് പോലീസ് കാവലിൽ ചികിത്സയിൽ

കാഞ്ഞങ്ങാട്: മദ്യലഹരിയിൽ മക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് ജില്ലാശുത്രിയിൽ പോലീസ് കാവലോടെ ചികിത്സയിൽ. ഇന്നലെ പകൽ 11 മണിക്കാണ് ബളാൽ പഞ്ചായത്തിൽ കൊന്നക്കാടിന് സമീപം മൈക്കയത്ത് പിതാവ് മക്കളെ കത്തി കൊണ്ട് വെട്ടിയത്. മൈക്കയത്തെ കളത്തിങ്കൽ സജിത്താണ് മക്കളായ അമൽ 8, അമയ് 6, എന്നിവരെ കത്തി കൊണ്ട് വെട്ടിയത്. വെട്ടേറ്റ് അമലിന്റെ ഒരു ചെവി അറ്റു വീണു. അമയിന്റെ കഴുത്തിനാണ് വെട്ടേറ്റത്.

വെട്ടേറ്റ കുട്ടികൾ ഗുരുതരാവസ്ഥയിൽ മംഗളൂരുവിൽ ചികിത്സയിലാണ്. വള്ളിക്കടവ് സെന്റ് സാവിയോ സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. സ്ഥിര മദ്യപാനിയായ സജിത്തിന്റെ മദ്യപാന ശീലം മാറ്റാൻ സജിത്ത് അറിയാതെ ബന്ധുക്കൾ മരുന്ന് കൊടുത്തിരുന്നു. മരുന്ന് കഴിച്ചതിന് പുറമെ മദ്യം കഴിച്ച യുവാവ് കഴിഞ്ഞ ദിവസങ്ങളിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. മാനസിക നില തകരാറായ സജിത്ത് ഇന്നലെ പകൽ 11 മണിയോടെ മക്കളെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ കുട്ടികളുടെ മാതാവും ബന്ധുക്കളുമുണ്ടായിരുന്നു.

സജിത്തിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കീഴടക്കി വെള്ളരിക്കുണ്ട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളരിക്കുണ്ട് പോലീസിന്റെ സഹായത്തോടെ സജിത്തിനെ ജില്ലാശുപത്രിയിലെത്തിച്ച് ചികിത്സ നൽകാൻ ഏർപ്പാടുണ്ടാക്കുകയും, ആശുപത്രിയിൽ പോലീസ് കാവലേർപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ സജിത്തിനെതിരെ വെള്ളരിക്കുണ്ട് പോലീസ് വധശ്രമത്തിന് കേസെടുത്തു.

പ്രതിയുടെ ആരോഗ്യ നില സാധാരണ ഗതിയിലാകുന്നതോടെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് വെള്ളരിക്കുണ്ട് എസ്ഐ, എം.വി. ശ്രീദാസ് പറഞ്ഞു. ജില്ലാശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന സജിത്ത് ഇപ്പോഴും ആക്രമണ സ്വഭാവം കാണിക്കുന്നുണ്ട്.  മദ്യം കിട്ടാത്തതിനെത്തുടർന്ന് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന യുവാവിനെ മയക്കിക്കിടത്താൻ മരുന്നുകൾ പ്രയോഗിക്കുന്നുണ്ട്.

LatestDaily

Read Previous

രോഗത്തിൽ മനം നൊന്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

Read Next

പെട്രോൾ പമ്പിലെ തട്ടിപ്പ് ഫേസ്ബുക്കിൽ പുറത്തു വിട്ട വാഹന ഉടമയ്ക്കെതിരെ കേസ്