സ്പോർട്സ് ടീമിൽ വിഭജനം; മേയർ ആര്യ രാജേന്ദ്രന് വിമർശനം

തിരുവനന്തപുരം: ജനറൽ വിഭാഗത്തിലും എസ്.സി/എസ്.ടി വിഭാഗത്തിലും നഗരസഭ സ്വന്തമായി സ്പോർട്സ് ടീം രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. കായികരംഗത്ത് ഇതുവരെ ജാതി തിരിച്ചുള്ള വിഭജനം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മേയർ ഇക്കാര്യം അറിയിച്ചത്.

അതേസമയം പോസ്റ്റിന് കമന്‍റായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ‘വർഗീയത നശിക്കട്ടെ’ എന്ന മുദ്രാവാക്യം കേൾക്കുമ്പോൾ ചിരി വരുന്നുവെന്നും ഇതിനെ ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയ ബോധം മേയർക്ക് ഇല്ലേയെന്നും കുറിപ്പിന് കീഴിൽ പരിഹാസ കമന്‍റുകളും ഉണ്ട്.

ആര്യ രാജേന്ദ്രന്‍റെ കുറിപ്പ്:

“നഗരസഭയ്ക്കു സ്വന്തമായി സ്പോർട്സ് ടീം നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ്. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സിലക്‌ഷൻ ക്യാംപ് സന്ദർശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക.

ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിനു വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തും.

തുടർന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും. നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവർക്ക് എല്ലാവിധ പിന്തുണയും നൽകി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീർക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാൻ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.”

K editor

Read Previous

ഓൺലൈൻ ഗെയിമുകൾ നിരോധിച്ച് ഓർഡിനൻസ് പാസാക്കുമെന്ന് തമിഴ്നാട്

Read Next

തേപ്പ് തൊഴിലാളിയെ വെട്ടിക്കൊന്നു സഹോദരീ ഭർത്താവ് ഒളിവിൽ