സീറോഡ് ഗർഭഛിദ്രക്കേസ്സിൽ ഡോക്ടറെ പ്രതിചേർക്കും

കാഞ്ഞങ്ങാട് : തൈക്കടപ്പുറം സീറോഡ് പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയ കേസ്സിൽ  സ്വകാര്യാശുപത്രിയിലെ വനിതാ ഡോക്ടറെ പ്രതിചേർത്തേക്കും.

കേസന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം ഐ.പി., പി.ആർ. മനോജ് ഇന്നലെ ഡോക്ടറെ ആശുപത്രിയിൽ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു.  കാഞ്ഞങ്ങാട് അരിമല ആശുപത്രിയിലെ ഗർഭാശയ രോഗവിദഗ്ധയായ ഡോക്ടർ സർക്കാർ സർവ്വീസിൽ നിന്ന് പിരിഞ്ഞ ശേഷം അരിമല ആശുപത്രിയിൽ സേവനം ചെയ്യുകയായിരുന്നു. ഡോക്ടർക്കെതിരെയുള്ള രേഖാപരമായ നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

പ്രായപൂർത്തിയാകാത്ത പതിനാറുകാരി പത്താംതരം പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രമാദമായ ഈ കേസ്സിൽ  നിലവിൽ എട്ടുപ്രതികളാണുള്ളത്.

ഒന്നാം പ്രതി പെൺകുട്ടിയുടെ രണ്ടാനച്ഛനാണ്.  ശേഷിച്ച  ആറു പ്രതികളിൽ പെൺകുട്ടിയുടെ മാതാവും,  ഇപ്പോൾ തങ്ങളുടെ വലയ്ക്ക് പുറത്താണെന്ന് പോലീസ് പറയുന്ന പടന്നക്കാട് സ്വദേശി കിന്റൽ മുഹമ്മദിനേയും അറസ്റ്റ് െചയ്യാനുണ്ട്.

അതിനിടയിൽ  സ്വകാര്യാശുപത്രിയിൽ ഒരു മാസം മുമ്പ് പെൺകുട്ടിയെ ഗർഭഛിദ്രത്തിന്  വിധേയയാക്കിയ ഗർഭാശയരോഗ വിദഗ്ധയെ േകസിൽ പ്രതിചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് വെളിപ്പെടുത്തി.

ഗർഭമലസിപ്പിക്കാൻ ഡോക്ടറെ  സഹായിച്ച ആശുപത്രിയിലെ  ഒ.ടി.(ഓപ്പറേഷൻ തിയേറ്റർ) സ്റ്റാഫിനേയും  ആവശ്യമെങ്കിൽ  പോലീസിന് പ്രതിപ്പട്ടികയിൽ ചേർക്കാവുന്നതാണ്.

പെൺകുട്ടിയുടെ ഉദരത്തിൽ  നിന്ന് നീക്കം ചെയ്ത വളർച്ചയെത്താത്ത ഭ്രൂണം  ആശുപത്രി അധികൃതർ പെൺകുട്ടിയുടെ  രണ്ടാനച്ഛന് നേരിട്ട് കൈമാറിയിരുന്നു. ഈ ഭ്രൂണം പെൺകുട്ടി താമസിച്ചുവരുന്ന  വീടിന്റെ പിറകിൽ കുഴിച്ചിട്ട സ്ഥലത്തുനിന്ന്  അന്വേഷണ സംഘം, നാലുദിവസം മുമ്പ് കുഴിച്ചെടുത്ത ശേഷം  രാസപരിശോധനയ്ക്കയച്ചിട്ടുണ്ട്.

എട്ടാംപ്രതി ക്വിന്റൽ മുഹമ്മദ് കർണ്ണാടകയിൽ ഒളിവിലാണെന്നും, കോവിഡ് രോഗഭീതിമൂലം അയൽ സംസ്ഥാനത്തേക്ക് കടക്കാനാവുന്നില്ലെന്നും, പോലീസ്  പറയുന്നു. നാട്ടിലുള്ളവരും പ്രവാസികളും  ഏറെ ഉറ്റുനോക്കുന്ന ഈ  ലൈംഗിക പീഡനക്കേസിൽ ഗർഭഛിദ്രം നടത്തിയ ഡോക്ടറെകൂടി പ്രതിചേർക്കുന്നതോടെ കേസിൽ അതീവ ഗൗരവം കലരും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പടന്നക്കാട്ട് വിവിധ  രഹസ്യകേന്ദ്രങ്ങളിലും,  വീടുകളിലും,  കർണ്ണാടകയിലെ  മെർക്കാറയിലും കൊണ്ടുപോയി ഹോംസ്റ്റേയിൽ താമസിപ്പിച്ച്  ബലാൽസംഗം  ചെയ്ത് ഗർഭിണിയാക്കുകയും ഗർഭഛിദ്രം  നടത്തുകയും  െചയ്ത് ഗുരുതരമായ കേസ്സിൽ തലനാരിഴ വേർതിരിച്ചുകൊണ്ടുള്ള അന്വേഷണമാണ് പോലീസ്് ഇൻസ്പെക്ടർ പി.ആർ. മനോജ് ഇതിനകം നടത്തിയിട്ടുള്ളത്.

സ്വന്തം ക്ലിനിക്കിൽ ചികിത്സ ക്കെത്തി യപ്രായപൂർത്തി യെത്താത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ  ഡോ. പി. കൃഷ്ണനെ ബേക്കൽ പോലീസ്  അറസ്റ്റ് ചെയ്തത് രണ്ടാഴ്ച മുമ്പാണ്. 

ഇതോടെ ഗുരുതരമായ രണ്ട് പോക്സോ കേസ്സുകളിൽ  ഡോക്ടർ ദമ്പതികൾ പ്രതികളായി.

LatestDaily

Read Previous

രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടണം: ഇ. ചന്ദ്രശേഖരൻ

Read Next

പടന്നക്കാട്ട് വീണ്ടും അപകടം ഓട്ടോയെ കാർ ഇടിച്ചിട്ടു