കുസാറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ കൈ ഒടിച്ച സംഭവം; എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു

കളമശേരി: കുസാറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ഹരിപ്പാട് നങ്ങ്യാർകുളങ്ങര ഐശ്വര്യയിൽ എം.സോമന്റെ കൈ ഒടിച്ച സംഭവത്തിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. കുസാറ്റ് രജിസ്ട്രാറുടെ പരാതിയിലാണ് പൊലീസ് നടപടി. സംഭവം നടന്ന് അഞ്ചാം ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരൻ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതായും ഇക്കാര്യം രേഖാമൂലം എഴുതി നൽകിയതാണെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

പ്രജിത്ത് ബാബുവും മറ്റ് നാലുപേരും അവധി ദിവസമായിരുന്ന തിങ്കളാഴ്ച രാവിലെ 10.15ന് കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പ്രവേശിച്ചു. വിസിയുടെ നിർദ്ദേശപ്രകാരമാണ് വന്നതെന്നായിരുന്നു ഇവർ പറഞ്ഞത്. പിന്നീട് കൂടുതൽ എസ്.എഫ്.ഐ പ്രവർത്തകർ കൊടികളുമായി എത്തി. ഇവർ മതിൽ ചാടിക്കടന്ന് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഗ്രിൽ ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ സോമന്‍റെ കൈ തിരിച്ചൊടിക്കുകയായിരുന്നു.

പ്രജിത്ത് ബാബുവാണ് തന്‍റെ കൈ പിടിച്ച് തിരിച്ച് തള്ളിയതെന്ന് ഡ്യൂട്ടി റിപ്പോർട്ടിൽ സോമൻ പറഞ്ഞിരുന്നു. ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയ സോമനെ ബൈക്കിലെത്തിയ രണ്ടുപേർ വഴിയിൽ തടഞ്ഞുനിർത്തുകയും കേസുമായി മുന്നോട്ട് പോകരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ പുറത്തുവിട്ടിട്ടില്ല.

K editor

Read Previous

കോയമ്പത്തൂർ സ്ഫോടനം; മുബീനും സംഘവും 3 ക്ഷേത്രങ്ങൾ നിരീക്ഷിച്ചു

Read Next

പ്രതിപക്ഷത്ത് നേതാക്കൾക്കിടയിൽ ഏകോപനമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ