കൊളീജിയം ശുപാർശയ്ക്ക് അംഗീകാരം; 5 ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കി

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയത്തിന്‍റെ ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ രാഷ്ട്രപതി അനുമതി നൽകി. രാജസ്ഥാൻ, പട്ന, മണിപ്പൂർ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയും പട്ന, അലഹബാദ് ഹൈക്കോടതികളിലെ ജഡ്ജിമാരെയും നിയമിച്ചു. നിയുക്ത ജഡ്ജിമാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതി ജഡ്ജി അസനുദ്ദീൻ അമാനുല്ല, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചത്.

കഴിഞ്ഞ വർഷം ഡിസംബർ 13 നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം ഈ അഞ്ച് ജഡ്ജിമാരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്തത്. ഈ ശുപാർശയിൽ തീരുമാനമെടുക്കാൻ വൈകുന്നതിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു.

K editor

Read Previous

ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾക്കായി കേന്ദ്രത്തോട് ഫണ്ട് തേടി സിസോദിയ

Read Next

ആർത്തവം സ്വാഭാവിക ശാരീരിക അവസ്ഥ; ശമ്പളത്തോടെയുള്ള നിർബന്ധിത അവധി പരിഗണിക്കുന്നില്ലെന്ന് കേന്ദ്രം