ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ആറു വയസ്സുകാരിയായ മകളെ കെട്ടിയിട്ട് നാക്കിൽ കാന്താരി മുളക് അരച്ചുതേച്ച് പീഡിപ്പിച്ച രക്ഷിതാക്കളെ കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു. ചിറ്റാരിക്കാൽ പറമ്പ അംഗനവാടിക്ക് സമീപത്തെ തമ്പി 61, ഭാര്യ ഉഷ 38, എന്നിവരെയാണ് ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ചിറ്റാരിക്കാൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് എസ്ഐ, കെ. പ്രശാന്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
2021 ജനുവരി 20-ന് പറമ്പയിലെ വീട്ടിലാണ് ആറുവയസ്സുകാരിയെ രക്ഷിതാക്കൾ കെട്ടിയിട്ട് മുളക് തേച്ചത്. പ്രാണരക്ഷാർത്ഥം രക്ഷപ്പെട്ടോടി അയൽവീട്ടിൽ അഭയം തേടിയ കുട്ടിയെ പോലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് സർക്കാർ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയെ കഴിഞ്ഞ ദിവസം ചിറ്റാരിക്കാൽ സ്റ്റേഷനിലെത്തിച്ച് പോലീസ് വീണ്ടും മൊഴിയെടുത്ത ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ സംരക്ഷണച്ചുമതലകളിൽ നിന്നും ഒഴിയുന്നതിനുവേണ്ടിയാണ് തമ്പിയും ഉഷയും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. രണ്ട് പെൺമക്കളുള്ള ദമ്പതികൾ മൂത്ത മകളെ നേരത്തെ ഉപദ്രവിച്ചിരുന്നു. ഈ കുട്ടിയിപ്പോൾ പടന്നക്കാട്ടെ നിർഭയ കേന്ദ്രത്തിലാണുള്ളത്. മുതിർന്ന കുട്ടിയെ ഒഴിവാക്കിയത് പോലെ രണ്ടാമത്തെ കുട്ടിയെയും ഒഴിവാക്കുന്നതിനുവേണ്ടിയായിരുന്നു രക്ഷിതാക്കളുടെ ക്രൂരത.